പോക്സോ കേസിൽ മദ്റസ അധ്യാപകന് 187 വർഷം തടവ്
text_fieldsമുഹമ്മദ് റാഫി
തളിപ്പറമ്പ്: മദ്റസ വിദ്യാർഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച മദ്റസ അധ്യാപകന് 187 വർഷം തടവും 9.10 ലക്ഷം രൂപ പിഴയും വിധിച്ചു.
ആലക്കോട് ഉദയഗിരി സ്വദേശിയും ഇപ്പോൾ കീച്ചേരിയിൽ താമസക്കാരനുമായ കക്കാട്ട് വളപ്പിൽ മുഹമ്മദ് റാഫി(39)യെയാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2020 മുതൽ 2021 ഡിസംബർ വരെയുള്ള കോവിഡ് കാലഘട്ടത്തിൽ പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. പെൺകുട്ടിക്ക് സ്വർണമോതിരം സമ്മാനിച്ചും വിവരം പുറത്തുപറഞ്ഞാൽ ശപിക്കുമെന്നും പറഞ്ഞായിരുന്നു പീഡനം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷെറി മോൾ ജോസ് ഹാജരായി. പഴയങ്ങാടി എസ്.ഐയായിരുന്ന രൂപ മധുസൂദനനാണ് കേസെടുത്തത്. ഇൻസ്പെക്ടർ ടി.എൻ. സന്തോഷ് കുമാറാണ് പ്രതിയെ അറസ്റ്റുചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാളെ 26 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ ജയിലിലായി ജാമ്യം ലഭിച്ച ശേഷമായിരുന്നു പഴയങ്ങാടിയിൽ പീഡനം നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.