മാൽപെ കൂട്ടക്കൊല ദുരൂഹം; തുമ്പായില്ല
text_fieldsമംഗളൂരു: ഉഡുപ്പി ജില്ലയിലെ മാൽപെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച പ്രവാസിയുടെ ഭാര്യയും മൂന്ന് മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു. അഞ്ച് പ്രത്യേക പൊലീസ് സംഘങ്ങൾ ആരംഭിച്ച അന്വേഷണത്തിൽ ചൊവ്വാഴ്ച തുമ്പൊന്നും കിട്ടിയില്ല. കൊലനടന്ന വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ, പണം, വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവയൊന്നും നഷ്ടമാവാത്തതിനാൽ ആക്രമി കവർച്ച ഉന്നമിട്ടില്ലെന്ന് ഉറപ്പിക്കാനാവുമെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ. അരുൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പക തീർക്കാൻ നടത്തിയ കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ (23), ഐനാസ് (21), അസീം (12) എന്നിവരാണ് ഞായറാഴ്ച രാവിലെ 8.30നും ഒമ്പതിനും ഇടയിൽ കൊല്ലപ്പെട്ടത്. നൂർ മുഹമ്മദിന്റെ മാതാവ് ഹാജിറ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ശുചിമുറിയിൽ കയറി അകത്തുനിന്ന് പൂട്ടിയാണ് ഇവർ രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
ഓട്ടോയിലാണ് 45 വയസ്സ് തോന്നിക്കുന്ന ആക്രമിയെന്ന് കരുതുന്നയാൾ നെജറു തൃപ്തി ലേഔട്ടിലെ ഹസീനയുടെ വീട്ടിന്റെ ഗേറ്റിൽ എത്തിയത്. 15 മിനിറ്റിനകം തിരിച്ചെത്തിയ ആക്രമി മറ്റൊരു റിക്ഷയിൽ തിടുക്കത്തിൽ സ്ഥലംവിട്ടു. ഇയാൾ നടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.