ഭാര്യയുടെ അറുത്തെടുത്ത തലയുമായി വയോധികൻ പൊലീസ് സ്‌റ്റേഷനില്‍; ഞെട്ടി ഉദ്യോഗസ്ഥർ; അരുംകൊല മക്കളുടെ മുന്നിൽവെച്ച്
text_fieldsസിൽചാർ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ തല അറുത്ത് കൊന്ന് വയോധികൻ. പിന്നാലെ അറുത്തെടുത്ത തലയുമായി പ്രതി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.
അസ്സമിലെ ചിരാങ് ജില്ലയിലാണ് നാടിയെ നടുക്കിയ അരുംകൊല. ബ്രിതേഷ് ഹാജോങ്ങാണ് (60) ഭാര്യ ബൈജയന്തി ഹജോങ്ങിനെ (50) കൊലപ്പെടുത്തിയത്. ചിരാങ്ങിലെ ബിജ്നിയിലുള്ള ഉത്തര ബല്ലാംഗുരിയിലാണ് കുടുംബം താമസിക്കുന്നത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. ഇരുവരും തമ്മിൽ തർക്കം പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. മക്കളുടെ മുന്നിൽവെച്ചാണ് ഇയാൾ ഭാര്യയുടെ തല അറുത്ത് കൊലപ്പെടുത്തിയതെന്ന് ചിരാങ് പൊലീസ് മേധാവി അക്ഷത് ഗാർഗ് പറഞ്ഞു.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഗാർഗ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൊലയിലേക്ക് നയിച്ച യഥാർഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. ഭാര്യയുടെ അറുത്തെടുത്ത തലയുമായി നടന്നാണ് പ്രതി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.
ബ്രിതേഷ് പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരനാണെന്നും ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നെന്നും ബന്ധുക്കളിലൊരാൾ പറഞ്ഞു. സംഭവദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായതായും പിന്നാലെ ഒരു വെട്ടുകത്തിയെടുത്ത് ബൈജയന്തിയുടെ കൊലപ്പെടുത്തുകയായിരുന്നെന്നും ബന്ധു പൊലീസിനോട് വെളിപ്പെടുത്തി. കൊലക്ക് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.