സ്വദേശി കുടുംബത്തെ കൊലപ്പെടുത്തി നാടുവിട്ട സംഭവം: പ്രതിയെ ഇന്ത്യ ഒമാന് കൈമാറും
text_fieldsമസ്കത്ത്: മൂന്ന് കുട്ടികളുൾപ്പെടെ സ്വദേശി കുടുംബത്തെ കൊലപ്പെടുത്തി നാടുവിട്ട പ്രതിയെ ഇന്ത്യ ഒമാന് കൈമാറും.സുൽത്താനേറ്റിന് കൈമാറാൻ ശിപാർശ ചെയ്ത വിചാരണ കോടതി ഉത്തരവിനെ ചോദ്യംചെയ്ത് പ്രതികൾ സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി വെള്ളിയാഴ്ച തള്ളിയിരുന്നു. പ്രതിയായ മുഹമ്മദ് ഹനീഫ് ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇനി ഒമാനിൽ വിചാരണ നേരിടേണ്ടിവരും. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഒമാനിൽ നടക്കുന്നത്.
ഒമാനി പൗരനെ ഭാര്യക്കും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്കുമൊപ്പം വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസമയത്ത് ഒമാനിലെ ബിദിയയിലായിരുന്നു മുഹമ്മദ് ഹനീഫ് ജോലിചെയ്തിരുന്നത്.
കുറ്റകൃത്യത്തിനു ശേഷം ഇയാൾ ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. കുറ്റംചെയ്ത മറ്റു മൂന്നുപേർക്കൊപ്പം പ്രതി 2019 സെപ്റ്റംബറിൽ അറസ്റ്റിലാകുകയും ചെയ്തു. ഒമാൻ പീനൽ കോഡിലെ ആർട്ടിക്കിൾ 302എ പ്രകാരം ശിക്ഷാർഹമായ ‘ആസൂത്രിത കൊലപാതക കുറ്റം’ ചെയ്തതായി ആരോപിച്ച് ഇദ്ദേഹത്തെ കൈമാറാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയും ഒമാനും തമ്മിലുള്ള ഉടമ്പടിപ്രകാരം കൊലപാതകം കൈമാറാവുന്ന കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി ഉത്തരവ് ഹൈകോടതി ജസ്റ്റിസ് അമിത് ബൻസാൽ ശരിവെക്കുകയായിരുന്നു.
കേന്ദ്ര സർക്കാർ ഒമാൻ അധികൃതരുമായി ചർച്ചനടത്തുകയും ന്യായമായ വിചാരണ, സൗജന്യ നിയമസഹായം, വ്യാഖ്യാതാവ് സേവനങ്ങൾ എന്നിവ സംബന്ധിച്ച് ഉറപ്പുതേടുകയും ചെയ്തിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.