ഓൺലൈൻ തട്ടിപ്പ്; 15 മാസത്തിനിടെ നഷ്ടം 45 കോടി
text_fieldsകോഴിക്കോട്: പൊലീസ് മുന്നറിയിപ്പുകൾ നൽകുമ്പോഴും ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങുന്നവരുടെ എണ്ണം വലിയ തോതിൽ കൂടുന്നു. 15 മാസത്തിനിടെ സിറ്റി പൊലീസ് പരിധിയിൽ നിന്നുമാത്രം 45 കോടിയിൽപരം രൂപയാണ് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത്.
2024ൽ മാത്രം 39,12,59,670 രൂപയും ഈ വർഷം മാർച്ചുവരെ 5,98,86,655 രൂപയും ഉൾപ്പെടെ ആകെ 45,11,46,325 രൂപയാണ് കൊള്ള സംഘങ്ങൾ കൈക്കലാക്കിയത്. അതേസമയം, തട്ടിയെടുത്ത തുകയിൽ 6,60,62,184 രൂപ സൈബർ പൊലീസ് തിരിച്ചുപിടിക്കുകയും ചെയ്തു. ചെറിയ തുകയുടെ തട്ടിപ്പുകളിൽ പലരും പരാതി നൽകാറില്ലെന്നതും റൂറൽ പരിധിയിലെ സാമ്പത്തിക തട്ടിപ്പുകളുടെ കണക്കുകളും പരിഗണിക്കുമ്പോൾ ജില്ലയിൽനിന്ന് നഷ്ടമായ തുകയുടെ കണക്ക് 50 കോടിയിലേറെ വരും.
ഓൺലൈൻ ട്രേഡിങ്ങിലൂടെ വമ്പൻ ലാഭമുണ്ടാക്കാം എന്ന് വാഗ്ദാനം നൽകിയുള്ള തട്ടിപ്പിലാണ് നിരവധി പേർ വീണത്. ഡോക്ടർമാർ, എൻജിനീയർമാർ, ബിസിനസുകാർ തുടങ്ങി ഉന്നത പദവികൾ വഹിക്കുന്നവരടക്കം തട്ടിപ്പിനിരയായി ലക്ഷക്കണക്കിന് രൂപ നഷ്ടമായവരുടെ പട്ടികയിലുണ്ട്. സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് ആളുകളുമായി കൊള്ളസംഘങ്ങൾ ബന്ധം സ്ഥാപിക്കുന്നത്. തുടർന്നാണ് മോഹന വാഗ്ദാനങ്ങൾ നൽകി തട്ടിപ്പിനിരയാക്കുന്നത്.
തട്ടിപ്പുകൾ വ്യാപകമായതോടെ സൈബർ പൊലീസിന് പുറമെ ലോക്കൽ പൊലീസും കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. പണം നഷ്ടമായവർ നൽകുന്ന പരാതിയിൽ അന്വേഷണം നടത്തി ഏത് അക്കൗണ്ടിലേക്കാണ് തുക അയച്ചതെന്നും ആ അക്കൗണ്ടിന്റെ ഉടമ ആരെന്നും ബാങ്ക് അധികൃതരുടെ സഹായത്തോടെ കണ്ടെത്തി, ബന്ധപ്പെട്ട അക്കൗണ്ടുകൾ മരവിപ്പിക്കുകയാണ് പൊലീസ് ചെയ്യുന്നത്.
ഇങ്ങനെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിക്കുന്നത് പതിവായതോടെ കൊള്ളസംഘങ്ങൾ തട്ടിപ്പ് നടത്തി ലഭിച്ച പണം മിനിറ്റുകൾക്കകം മൂന്നും നാലും അക്കൗണ്ടുകളിലൂടെ കൈമാറി പിൻവലിപ്പിക്കുകയാണിപ്പോൾ ചെയ്യുന്നത്. നേരത്തേ ഉത്തരേന്ത്യക്കാരാണ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്ക് പിന്നിൽ അധികവും ഉണ്ടായിരുന്നതെങ്കിൽ സമീപകാലത്ത് മലയാളികളും പ്രതികളാകുന്നത് വർധിച്ചു. ഇവരെ സഹായിക്കാനും കമീഷൻ വ്യവസ്ഥയിൽ ബാങ്ക് അക്കൗണ്ടുകൾ വാടകക്ക് നൽകാനുമായി കോളജ് വിദ്യാർഥികളും യുവാക്കളും പ്രവർത്തിക്കുന്നുമുണ്ട്. സൈബർ തട്ടിപ്പിനിരയായാൽ ഉടൻ പരാതി നൽകണമെന്ന് പൊലീസ് അറിയിച്ചു. www.cybercrime.gov.in വെബ്സൈറ്റ് വഴിയും 1930 ടോൾ ഫ്രീ നമ്പറില് ബന്ധപ്പെട്ടും പരാതികൾ രജിസ്റ്റർ ചെയ്യാം.
തട്ടിപ്പ് ഏറെയും നിക്ഷേപ- വ്യാപാരത്തിന്റെ പേരിൽ
കോഴിക്കോട്: ഓൺലൈനായുള്ള ഇൻവെസ്റ്റ്മെന്റിന്റെയും ട്രേഡിങ്ങിന്റെയും മറവിലാണ് സമീപകാലത്ത് ഏറ്റവും കൂടുതൽ സൈബർ തട്ടിപ്പുകൾ നടക്കുന്നത്. ഫേസ്ബുക്ക്, വാട്സ്ആപ് പോലുള്ള സമൂഹ മാധ്യമങ്ങൾ വഴി സൗജന്യ ട്രേഡിങ് ടിപ്സ് ക്ലാസുകളെക്കുറിച്ചുള്ള പരസ്യം അയക്കലാണ് ഈ തട്ടിപ്പിൽ പല കൊള്ളസംഘവും ആദ്യം ചെയ്യുന്നത്.
പരസ്യങ്ങളിലെ ലിങ്കിൽ ക്ലിക് ചെയ്യുന്നതോടെ അത് വാട്സ്ആപ്പിലെയോ ടെലഗ്രാമിലെയോ ഗ്രൂപ്പിലേക്ക് റീ ഡയറക്ട് ചെയ്യും. ഈ ഗ്രൂപ് വഴി തട്ടിപ്പുസംഘം പഠന ക്ലാസ് എന്ന രീതിയിൽ ആശയവിനിമയം നടത്തും. ദിവസങ്ങൾക്കകം ഓഹരി വാങ്ങാനും വിൽക്കാനുമുള്ള സൗജന്യ ട്രേഡിങ് ടിപ്പുകൾ വാഗ്ദാനം ചെയ്ത് നിക്ഷേപം നടത്താൻ പ്രേരിപ്പിക്കും. ചെറിയ തുക കൈമാറുന്നതോടെ സ്റ്റോക്കുകൾ ട്രേഡ് ചെയ്ത് വലിയ ലാഭം നേടാൻ ട്രേഡിങ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ അയച്ചുതരും. പിന്നീട് ഡിജിറ്റൽ വാലറ്റിൽ വ്യാജ ലാഭം പ്രദർശിപ്പിച്ച് വലിയ ലാഭം നേടിയെന്ന് വിശ്വസിപ്പിക്കും. ഈ തുക പിൻ വലിക്കാൻ ശ്രമിക്കുമ്പോൾ 50 ലക്ഷമോ അതിൽ കൂടുതലോ തുക ആയാലേ പിൻവലിക്കാനാകൂ എന്നുപറഞ്ഞ് കൂടുതൽ നിക്ഷേപത്തിന് പ്രേരിപ്പിക്കും. അവസാനം നിക്ഷേപിച്ച പണം പോകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.