പാലാമ്പട്ട ഫാത്തിമ വധം: പ്രതി കുറ്റക്കാരൻ
text_fieldsമണ്ണാര്‍ക്കാട്: പാലാമ്പട്ട ഫാത്തിമ വധക്കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കേസിൽ ശനിയാഴ്ച ശിക്ഷ വിധിക്കും. 2011 ജൂൺ മൂന്നിന് കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി പാലാമ്പട്ടയിലാണ് സംഭവം. പാലാമ്പട്ട ഈയ്യമ്പലം അക്ഷര കോളനിയിലെ ഫാത്തിമയാണ് (48) കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ പാലാമ്പട്ട ലക്ഷംവീട് കോളനിയില്‍ അച്ചിപ്ര വീട്ടില്‍ റഷീദാണ് (33) കുറ്റക്കാരനെന്ന് മണ്ണാര്‍ക്കാട് എസ്.എസി-എസ്.ടി കോടതി ജഡ്ജി ജോമോന് ജോണ്‍ കണ്ടെത്തിയത്. ഫാത്തിമയെ വീട്ടിൽ ഉറങ്ങി കിടക്കുന്നതിനിടെ പ്രതി കല്ലുകൊണ്ട് കുത്തിയും കൊടുവാൾ കൊണ്ട് വെട്ടിയും ആക്രമിക്കുകയായിരുന്നു.
രക്ഷപ്പെടാൻ ശ്രമിച്ച ഇവർ അയൽവാസി കുഞ്ഞായിഷയുടെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും വീടിന്റെ വരാന്തയിൽ വെച്ച് കൊടുവാൾ കൊണ്ട് കഴുത്തിലും തലയിലും വെട്ടി കൊലപ്പെടുത്തി. പ്രതിയുടെ പിതാവുമായി സംഭവം നടന്നതിന്റെ തലേദിവസം ഫാത്തിമ വഴക്കുണ്ടാക്കിയതിന്റെ വിരോധമാണ് കൊലക്ക് കാരണം.
കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ മണ്ണാര്‍ക്കാട് സി.ഐ ടി.എസ്. സിനോജാണ്. വിചാരണ നടപടി വേഗത്തിലാക്കാനുള്ള ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസ് ജില്ല എസ്.സി-എസ്.ടി സ്പെഷല്‍ കോടതി പരിഗണിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജയന്, അഡ്വ. കെ. ദീപ എന്നിവര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.