ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ
text_fieldsകോട്ടയം: ജില്ല ജനറൽ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ നാലുമാസത്തിനുശേഷം വെസ്റ്റ് പൊലീസ് ബംഗളൂരുവിൽനിന്ന് പിടികൂടി. മുണ്ടക്കയം പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതി മുണ്ടക്കയം കോരുത്തോട് മടുക്ക പുളിമൂട് ബിജീഷ് (24) ആണ് പിടിയിലായത്. കഴിഞ്ഞ നവംബർ 24ന് ജയിലിൽനിന്ന് പരിശോധനക്ക് എത്തിച്ചപ്പോഴാണ് ഇയാൾ പൊലീസുകാരുടെ കണ്ണുവെട്ടിച്ചുകടന്നത്. മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജില്ല ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. വയറുവേദനയെതുടർന്ന് പ്രതിയുമായി പൊലീസുകാർ ജില്ല ജനറൽ ആശുപത്രിയിൽ എത്തിയിരുന്നു. അന്ന് പരിശോധന നടത്തിയശേഷം പ്രശ്നങ്ങളൊന്നും കാണാത്തതിനെ തുടർന്ന് പ്രതിയെ ജയിലിലേക്ക് അയച്ചു.
തൊട്ടടുത്ത ദിവസം രാവിലെ വീണ്ടും വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. ബാത്റൂമിലേക്കെന്ന് പറഞ്ഞുപോയ പ്രതി പൊലീസുകാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഉടൻ പൊലീസ് സംഘം തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല.
തുടർന്നു ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദേശാനുസരണം കോട്ടയം ഡിവൈ.എസ്.പി ജെ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയായിരുന്നു. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ വെസ്റ്റ് എസ്.ഐ ടി. ശ്രീജിത്, സിവിൽ പൊലീസ് ഓഫിസർമാരായ ബൈജു, വിഷ്ണു വിജയദാസ് എന്നിവർ നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.