പ്രായമായ ഭർത്താവിനൊപ്പമുള്ള ജീവിതം മടുത്തു; സഹപാഠിയെ വിവാഹം കഴിക്കാൻ യുവതി മൂന്നു മക്കളെ കഴുത്തു ഞെരിച്ചു കൊന്നു
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ ഒരു വീട്ടിലെ മൂന്ന് കുട്ടികളെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞുങ്ങളെ അമ്മ കൊലപ്പെടുത്തിയതാണെന്ന് തെലങ്കാന പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കുട്ടികളുടെ അമ്മയായ രജിതയെ(30)യും സഹപാഠിയുമായ ശിവകുമാറിനെയും(30) പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഇരുവരും റിമാൻഡിലാണ്.
മാർച്ച് 28ന് തെലങ്കാനയിലെ സംഗാറെഡ്ഡിയിലാണ് സംഭവം നടന്നത്. 12ഉം 10ം എട്ടും വയസുള്ള കുട്ടികളെയാണ് രജിതയും ഭർത്താവ് ചെന്നയ്യയും താമസിക്കുന്ന വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കുട്ടികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
2013ലാണ് രജിതയും ചെന്നയ്യയും(50)തമ്മിലുള്ള വിവാഹം. വിവാഹ ജീവിതത്തിൽ രജിത സംതൃപ്തയല്ലായിരുന്നു. ദമ്പതികൾ തമ്മിൽ കലഹവും പതിവായിരുന്നു. അങ്ങനെയിരിക്കെയാണ് ആറുമാസം മുമ്പ് 10ാം ക്ലാസ് ബാച്ചിന്റെ പുനസമാഗമം നടക്കുന്നത്. അവിടെ വെച്ച് അന്നത്തെ സഹപാഠിയായിരുന്നു ശിവയുമായി രജിത പരിചയം പുതുക്കി. ആ ബന്ധം പ്രണയത്തിലേക്ക് മാറുകയും ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തു.
കുട്ടികളെ വിട്ടുവന്നാൽ സ്വീകരിക്കാമെന്നായിരുന്നു ശിവ രജിതയോട് പറഞ്ഞത്. അങ്ങനെയാണ് കുട്ടികളെ കൊലപ്പെടുത്തി പുതിയ ജീവിതം തുടങ്ങാൻ രജിത തീരുമാനിച്ചത്. ഇക്കാര്യം മാർച്ച് 27ന് രജിത ശിവയുമായി ചർച്ച ചെയ്യുകയും ചെയ്തു. ശിവ പിന്തുണ നൽകിയതോടെ മക്കളെ ഒന്നൊന്നായി രജിത ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി.
വാട്ടർ ടാങ്കർ ഡ്രൈവറായ ചെന്നയ്യ അന്ന് രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ഭർത്താവിനെ കണ്ട രജിത വയറു വേദനിക്കുന്നുവെന്ന് പറഞ്ഞു. രാത്രി അത്താഴത്തിന് തൈരും ചോറും കഴിച്ചിരുന്നുവെന്നും അതാണ് പ്രശ്നമെന്നും മക്കൾ മൂന്നുപേരും അബോധാവസ്ഥയിലാണെന്നും സൂചിപ്പിച്ചു. രജിത കടുത്ത വയറുവേദന അഭിനയിച്ചതോടെ ചെന്നയ്യയും അയൽവാസികളും നാലുപേരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് രജിതയുടെ കള്ളം പൊളിഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.