വ്യാജരേഖ നൽകി വിദ്യാർഥിനിയെ വഞ്ചിച്ച വിദ്യാഭ്യാസ സ്ഥാപന ഉടമ അറസ്റ്റിൽ
text_fieldsഅടിമാലി: എം.ജി സർവകലാശാലയുടെ ഫീസ് രസീതിൽ കൃത്രിമം നടത്തി വ്യാജരേഖ നൽകി ബി.കോം വിദ്യാർഥിനിയെ വഞ്ചിച്ച സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമ അറസ്റ്റിൽ. അടിമാലിയിലെ എയ്ഞ്ചലീസ അക്കാദമി ഉടമ അടിമാലി നിരപ്പേൽ സാബുവിനെയാണ് (50) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളത്തൂവൽ ശെല്യാംപാറ സ്വദേശിയായ വിദ്യാർഥിനിയുടെ പരാതിയിലാണ് അറസ്റ്റ്.
പെൺകുട്ടിയുടെ ഒരു അധ്യയന വർഷം ഇതുമൂലം നഷ്ടമായിരുന്നു. ബി.കോം ഫസ്റ്റ് ക്ലാസിൽ പാസായ വിദ്യാർഥിനി സാബുവിന്‍റെ സ്ഥാപനത്തിൽ ബി.കോം -കോഓപറേഷൻ പരീക്ഷ എഴുതാൻ കഴിഞ്ഞ അധ്യയന വർഷം മുതൽ ഫീസ് അടച്ച് പഠനം തുടങ്ങിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 29നായിരുന്നു പരീക്ഷ. എന്നാൽ, അപേക്ഷ വൈകി ലഭിച്ചതിനാൽ പരീക്ഷ എഴുതാൻ കഴിയില്ലെന്ന അറിയിപ്പാണ് 26ന് വിദ്യാർഥിനിക്ക് സർവകലാശാലയിൽനിന്ന് ലഭിച്ചത്. നേരിട്ട് അന്വേഷിച്ചപ്പോഴാണ് പരീക്ഷക്ക് തന്‍റെ പേര് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വിദ്യാർഥിനി അറിയുന്നത്. എന്നാൽ, തന്‍റെ പേരിൽ ഫീസ് അടച്ചതിന്‍റെ രസീത് കൈവശമുണ്ടെന്ന് സർവകലാശാല അധികൃതരെ അറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ഫീസ് രസീതിൽ സാബു കൃത്രിമം നടത്തിയതായി കണ്ടെത്തിയത്. മറ്റൊരു വിദ്യാർഥിനിയുടെ രസീതിൽ വിദ്യാർഥിനിയുടെ പേരുചേർത്ത് ഫീസ് അടച്ചിട്ടുണ്ടെന്ന് സാബു പെൺകുട്ടിയെ വിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്നാണ് അടിമാലി പൊലീസിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ ഇയാൾ കോടതിയെ സമീപിച്ചിരുന്നതായി അടിമാലി എസ്.എച്ച്.ഒ സുധീർ പറഞ്ഞു. കോടതി നിർദേശത്തെ തുടർന്ന് സ്റ്റേഷനിൽ ഹാജരായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.