പത്താം ക്ലാസ് പരീക്ഷയിൽ ഉത്തരം കാണിച്ചു കൊടുത്തില്ല; സഹപാഠിയെ വിദ്യാർഥി വെടിവെച്ചു കൊന്നു
text_fieldsപട്ന: പത്താം ക്ലാസ് പരീക്ഷയിൽ ഉത്തരം കാണിച്ചു കൊടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ സഹപാഠികൾക്ക് നേരെ വെടിയുതിർത്ത് പത്താം ക്ലാസ് വിദ്യാർഥി.
വെടിയേറ്റ സഹപാഠികളിൽ ഒരാൾ മരിച്ചു, മറ്റൊരാൾ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ബിഹാറില റോഹ്താസിലാണ് സംഭവം. അമിത് കുമാർ എന്ന വിദ്യാർഥിയാണ് മരിച്ചത്. സഞ്ജിത് കുമാർ എന്ന വിദ്യാർഥിയാണ് ചികിത്സയിൽ കഴിയുന്നത്.
സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വെടിവെക്കാൻ ഉപയോഗിച്ച നാടൻ തോക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംസ്കൃതം പരീക്ഷയ്ക്കിടെ ഉത്തര പേപ്പർ കാണിച്ച് നൽകാതിരുന്നതിന് പിന്നാലെയാണ് സുഹൃത്തുക്കളായിരുന്ന വിദ്യാർഥികൾക്കിടയിൽ വഴക്കുണ്ടായത്. ഇതിന് പിന്നാലെ ക്ലാസ് മുറിക്ക് പുറത്ത് വെച്ച് സഹപാഠികളെ വിദ്യാർഥി ഭീഷണിപ്പെടുത്തിയിരുന്നു.
വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞ് അമിതും സഞ്ജിതും വീട്ടിലേക്ക് മടങ്ങാനായി ഓട്ടോ റിക്ഷയിൽ കയറുമ്പോഴായിരുന്നു വെടിവയ്പുണ്ടായത്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തോളമായി ഇവർ തന്നെ അപമാനിച്ചിരുന്നതായാണ് വെടിയുതിർത്ത വിദ്യാർഥി പ്രതികരിക്കുന്നത്. വ്യാഴാഴ്ചയും അപമാനം തുടർന്നതോടെ ഇതിന്റെ വൈരാഗ്യത്തിലാണ് സഹപാഠികളെ വെടിവെച്ചതെന്നാണ് വിദ്യാർഥി പറഞ്ഞത്. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.