കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു; അക്രമി ട്രെയിനിന് മുന്നിൽ ചാടിമരിച്ചു
text_fieldsഫെബിൻ ജോർജ് ഗോമസ്
കൊല്ലം: കൊല്ലം ഉളിയക്കോവിലിൽ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് ആണ് (22) മരിച്ചത്. കൊലക്ക് പിന്നാലെ അക്രമി ചവറ സ്വദേശി തേജസ് രാജ് (22) ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം.
കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബി.സി.എ വിദ്യാർഥിയാണ് ഫെബിൻ. കാറിലെത്തി മുഖംമറച്ച് വീട്ടിൽ കടന്ന തേജസ് രാജ് കത്തികൊണ്ട് ഫെബിനെ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ഫെബിൻ്റെ പിതാവ് ജോർജ് ഗോമസിനും കുത്തേറ്റു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. ഫെബിന്‍റെ കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിതാവിന് വാരിയെല്ലിനും കൈക്കുമാണ് കുത്തേറ്റത്.
ഇതിന് പിന്നാലെയാണ് തേജസ് രാജിന്‍റെ മൃതദേഹം കൊല്ലം കടപ്പാക്കട റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. റെയിൽവേ ട്രാക്കിനു സമീപം നിർത്തിയിട്ട നിലയിൽ ചോരപുരണ്ട കാറും കണ്ടെത്തി. ഇത് കൊലയാളി ഉപയോഗിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.