യുവതിയുടെ ആത്മഹത്യ; പ്രതിക്ക് 12 വർഷം തടവും പിഴയും
text_fieldsചെങ്ങന്നൂർ: യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രേരണകുറ്റത്തിന് പ്രതിചേർക്കപ്പെട്ട യുവാവിന് 12 വർഷത്തെ തടവും 1,20,000 രൂപ പിഴയും ശിക്ഷ. കരിയിൽ കളത്തിൽ കരിയിൽ സുരേഷ് കുമാർ (42) ആണ് ശിക്ഷിക്കപ്പെട്ടത്. ഇയാളുടെ അയൽവാസിയായ കരിയിൽ കളത്തിൽ ആതിര ഭവനത്തിൽ രവി -വസന്ത ദമ്പതികളുടെ മകൾ ആതിര (22) 2018 ഫെബ്രുവരി 13ന് രാത്രി 10.30 ന് കിടപ്പുമുറിയിൽ ആതിര തൂങ്ങിമരിക്കുകയായിരന്നു.
മാന്നാർ മേജർ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവ ദിവസമാണ് സംഭവം. യുവാവ് ആതിരയുമായി അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ അറിഞ്ഞ മാതാപിതാക്കൾ മകൾക്ക് മറ്റ് വിവാഹാലോചനകൾ നടത്തി. മറ്റാരെയെങ്കിലും വിവാഹം ചെയ്യുന്നതിലുള്ള വിരോധത്തിൽ ശിവരാത്രി മഹോത്സവത്തിന് മാതാപിതാക്കളോടൊപ്പം ക്ഷേത്രത്തിൽ പോകാൻ ആതിരയെ പ്രതി അനുവദിച്ചില്ല.
വീട്ടിലാരും ഇല്ലാതിരുന്ന സമയം നോക്കി ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി. ഇത് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചു. സംഭവദിവസം 33 തവണ പ്രതി ആതിരയോട് സംസാരിച്ചതിന്റെ രേഖകൾ കണ്ടെത്തിയിരുന്നു. ആതിര ഉപയോഗിച്ച മൊബൈൽ ഫോൺ കളയാൻ സുരേഷ് ആവശ്യപ്പെട്ടതനുസരിച്ച് ആത്മഹത്യക്ക് മുമ്പ് ഉപേക്ഷിപ്പിച്ചിരുന്നു. ഇതിനാൽ പ്രധാനപ്പെട്ട തെളിവായ ഫോൺ കണ്ടെടുക്കാനായില്ല. തങ്ങൾ ശകാരിച്ചതിലുള്ള മനോവിഷമത്തിലാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് ആതിരയുടെ പിതാവ് മൊഴിയും നൽകി. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസ് എടുത്തിരുന്നത്.
പൊലീസ് ഇൻക്വസ്റ്റ് നടത്തുന്നതിനിടെ സുരേഷിന്റെ പ്രേരണയിലാണ് ആതിര ആത്മഹത്യ ചെയ്തതെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. അവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോൺ പരിശോധിച്ചതിൽ ആതിരയുമായി നടത്തിയ സംഭാഷണങ്ങൾ സുരേഷിന്റെ ഫോണിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കി. ഇങ്ങനെയാണ് ഇയാളുടെ ഭീഷണി കാരണമാണ് ആതിര ആത്മഹത്യ ചെയ്തതെന്ന് തെളിയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.