75 കോടിയുടെ മയക്കുമരുന്ന് കടത്തുകേസ് പ്രതികൾക്ക് പൊലീസ് അന്വേഷണത്തോട് നിസ്സഹകരണം
text_fieldsമംഗളൂരു: കർണാടകയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ 75 കോടി രൂപയുടെ എം.ഡി.എം.എയുമായി മംഗളൂരു സിസിബി പൊലീസ് ബംഗളൂരുവിൽ അറസ്റ്റ് ചെയ്ത രണ്ട് പ്രതികൾ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് പൊലീസ്.
ദക്ഷിണാഫ്രിക്കൻ സ്ത്രീകളുടെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ബാംബ ഫാന്റ എന്ന അഡോണിസ് ജബുലൈൽ (31), ഒലിസോ ഇവാൻസ് എന്ന അബിഗെയ്ൽ അഡോണിസ് (30) എന്നിവരാണ് അറസ്റ്റിലായ സ്ത്രീകൾ. ചോദ്യം ചെയ്യലിൽ സഹകരിക്കാൻ അവർ വിസമ്മതിച്ചതിനാൽ കേസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന് ലഭ്യമായ സാങ്കേതിക തെളിവുകളുടെ വിശകലനത്തെയാണ് സിസിബി പൊലീസ് ഇപ്പോൾ ആശ്രയിക്കുന്നത്.
ഈ മാസം 14 നാണ് ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് വിമാനമാർഗം യാത്ര ചെയ്ത രണ്ട് പ്രതികളെയും ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപം മംഗളൂരു സിസിബി പൊലീസ് പിടികൂടിയത്. ഇവരുടെ രണ്ട് ട്രോളി ബാഗുകൾ പരിശോധിച്ചപ്പോൾ 75 കോടി രൂപ വിലമതിക്കുന്ന 37.585 കിലോഗ്രാം എം.ഡി.എം.എയും നാല് മൊബൈൽ ഫോണുകളും പൊലീസ് കണ്ടെത്തുകയായിരുന്നു.
നിയമപരമായ നടപടിക്രമങ്ങളും കൂടുതൽ അന്വേഷണവും പൂർത്തിയാക്കുന്നതിനായി സിസിബി പൊലീസ് ബംഗളൂരുവും ന്യൂഡൽഹിയും സന്ദർശിച്ചു. അറസ്റ്റിനുശേഷം ശൃംഖലയിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് കടത്തുകാർ ജാഗ്രത പാലിച്ചു. ഈ മയക്കുമരുന്ന് ശൃംഖലക്ക് പിന്നിലെ പ്രധാന വിതരണക്കാരെ കണ്ടെത്തുന്നതിന് കേസിന്റെ സാങ്കേതിക വശങ്ങൾ വിശകലനം ചെയ്യുകയാണെന്ന് സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.