പിതാവിനെ അന്വേഷിച്ച് ട്രെയിനിൽ നിന്നിറങ്ങി; പിന്നാലെ ബലാത്സംഗത്തിനിരയായി 14 വയസുകാരി
text_fieldsബറേലി: തീർഥാടനത്തിന് പോയി മടങ്ങിയ 14 വയസുകാരിയെ ബറേലി സിറ്റി റെയിൽവേ സ്റ്റേഷന് സമീപം ബലാത്സംഗം ചെയ്തതായി പരാതി. പെൺകുട്ടി പിതാവിനും ബന്ധുക്കൾക്കുമൊപ്പം യാത്ര ചെയ്തിരുന്ന ട്രെയിൻ വ്യാഴാഴ്ച രാത്രി സ്റ്റേഷനിൽ നിർത്തിയപ്പോഴായിരുന്നു സംഭവം.
പുറത്തിറങ്ങിയ പിതാവിനെ കാണാതായതോടെ പെൺകുട്ടി ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്കിറങ്ങി. അതിനു ശേഷമാണ് കുട്ടി ബലാത്സംഗത്തിനിരയായത്. ഇപ്പോൾ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമായതിനാൽ കൂട്ടബലാത്സംഗത്തിനുള്ള സാധ്യതയും റെയിൽവേ പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല.
'ഉത്തരാഖണ്ഡിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് പെൺകുട്ടിയും കുടുംബാംഗങ്ങളും ഉത്തർപ്രദേശിലെ സ്വന്തം സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. ട്രെയിൻ ബറേലി ജങ്ഷനിൽ എത്തിയപ്പോൾ പിതാവ് ഭക്ഷണത്തിനായി ഇറങ്ങി. ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തിന് തിരികെ കയറാൻ കഴിഞ്ഞില്ല. പിതാവിനെ കമ്പാർട്ടുമെന്റിൽ കാണാത്തതിനാൽ പെൺകുട്ടി ഓടുന്ന ട്രെയിനിൽ നിന്ന് ചാടി ഇറങ്ങി. തുടർന്ന് അവൾ റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുമ്പോഴാണ് അജ്ഞാതരായ ആളുകൾ ആക്രമിച്ചത്.' ബറേലിയിലെ ഗവൺമെന്റ് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ അശുതോഷ് ശുക്ല പറഞ്ഞു.
കുറ്റവാളികളെ കണ്ടെത്താൻ നാല് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഇന്നലെ രാത്രി സ്ഥലം പരിശോധിച്ച് ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും എസ്.പി അറിയിച്ചു.
റെയിൽവേ പൊലീസുമായി ചേർന്ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബറേലിയിലെ സീനിയർ പൊലീസ് സൂപ്രണ്ട് അനുരാഗ് ആര്യയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.