മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
text_fieldsഹരിപ്പാട്: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം മയക്കുമരുന്നുമായി കറ്റാനം പള്ളിക്കൽ പ്രണവ്ഭവനിൽ പ്രവീൺ പ്രഭാകർ (21) പിടിയിലായി. ജില്ല ലഹരിവിരുദ്ധ സ്ക്വാഡ്, ഹരിപ്പാട് പൊലീസ് എന്നിവരുടെ നേതൃത്വത്തൽ നടത്തിയ പരിശോധനയിൽ ഇയാളിൽനിന്ന് മാരകശേഷിയുള്ള 13 ഗ്രാം മയക്കുമരുന്ന് പിടികൂടി. പ്രതി കൊലപാതകശ്രമം, അക്രമം, പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ്.
വിദ്യാർഥികളെ ലക്ഷ്യംവെച്ച് അന്തർസംസ്ഥാനങ്ങളിൽനിന്നും സിന്തറ്റിക് മയക്കുമരുന്ന് എത്തുന്നതായി ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പിടിയിലായത്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാർ, ഡാൻസാഫ് ടീം, കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി, ഹരിപ്പാട് സി.ഐ ശ്യാംകുമാർ ഉൾപ്പെട്ട പ്രത്യേകസംഘം പുലർച്ച നടത്തിയ വാഹന പരിശോധനക്കിടെ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ വന്നിറങ്ങി താലൂക്ക് ആശുപത്രി ഭാഗത്തേക്ക് നടന്നുനീങ്ങിയ ഇയാളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
കേരളത്തിനുപുറത്തുനിന്നും കായംകുളം, വള്ളികുന്നം ഭാഗത്ത് ചെറുകിട വിൽപനക്കായി എത്തിച്ച എം.ഡി.എം.എയാണ് പിടികൂടിയത്. മാർക്കറ്റിൽ 65,000 രൂപയോളം വിലവരുന്ന എം.ഡി.എം.എ ഗ്രാമിന് 2000 മുതൽ 5000 രൂപക്കാണ് വിൽക്കുന്നത്. വിറ്റുകിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിക്കുന്നതെന്നും പൊലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഹരിപ്പാട് എസ്.ഐ എച്ച്. ഗിരീഷ്, എസ്.സി.പി.ഒ സത്യൻ, സി.പി.ഒ നിഷാദ്, ഡാൻസാഫ് എസ്.ഐ ഇല്യാസ്, എ.എസ്.ഐ സന്തോഷ്, ജാക്സൺ, സി.പി.ഒ ഹരികൃഷ്ണൻ, ഷാഫി, രതീഷ്, അനസ്, പ്രവീഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.