എസ്.എ.ടി വളപ്പില്‍ യുവാവിന് മര്‍ദനം; പ്രതികൾ റിമാന്‍ഡിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ യുവാവിന് ക്രൂര മര്‍ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കടയ്ക്കാവൂര്‍ സ്വദേശി അജിത്ത് (44), ചിതറ ഐരക്കുഴി സ്വദേശി നവാസ് (43), കാട്ടാക്കട സ്വദേശി മനു (48) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. മൂന്നു പ്രതികളും സുഹൃത്തുക്കളാണ്. കഴിഞ്ഞ വെളളിയാഴ്ച വൈകുന്നേരം എസ്.എ.ടി പീഡിയാട്രിക് കാഷ്വാലിറ്റിക്ക് സമീപം പുറത്ത് ബെഞ്ചില്‍ കിടന്നുറങ്ങുകയായിരുന്ന വിളപ്പില്‍ശാല സ്വദേശി അനന്തുവിനെ (18) യാണ് പ്രതികള്‍ മര്‍ദിച്ച് അവശനാക്കിയത്. പോക്കറ്റിൽ നിന്ന് അഞ്ഞൂറ് രൂപ പ്രതികള്‍ എടുത്തത് അനന്തു ചോദ്യംചെയ്ത വിരോധത്തിലാണ് മര്‍ദിച്ചത്.
പട്ടികക്കഷണം കൊണ്ടുളള മര്‍ദനത്തില്‍ അനന്തുവിന്റെ കാലിന് സാരമായി പരിക്കേറ്റു. കൂടാതെ താടിയെല്ലിനും തലയ്ക്കും പരിക്കേറ്റ അനന്തു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ വിളപ്പില്‍ശാല പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണ് അനന്തു എന്നാണ് പൊലീസ് പറയുന്നത്. ഒരുമാസത്തോളമായി അനന്തു ആശുപത്രി പരിസരത്ത് കഴിഞ്ഞുവരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.