നൂലിൽ തുടങ്ങി തുണിയിലെത്തുന്ന തറിയുടെ താളങ്ങളിലലിഞ്ഞ് ‘നെയ്ത്ത്’
text_fields‘നെയ്ത്ത് ദി ആർട്ട് ഓഫ് വീവിങ്’ എന്ന നാടകത്തിൽ നിന്ന്
തൃശൂർ: തറിയുടെ താളങ്ങളിൽ അലിഞ്ഞ് ‘നെയ്ത്ത്’. നൃത്ത-സംഗീത-നാടകം എന്ന നിലക്കാണ് നടി റിമ കല്ലിങ്കൽ നേതൃത്വം കൊടുക്കുന്ന മാമാങ്കം ഡാൻസ് കമ്പനിയുടെ ‘നെയ്ത്ത്’ അരങ്ങേറിയത്. നെയ്ത്ത് തൊഴിലാളികളുടെ ഒരു ദിവസത്തെ ജീവിതമാണ് നൃത്തനാടക രൂപത്തിൽ അരങ്ങേറിയത്.
2018ലെ വെള്ളപ്പൊക്കത്തിൽ നെയ്ത്തു തൊഴിലാളികളുടെ ഗ്രാമത്തിൽ എല്ലാം ഒലിച്ചുപോയിരുന്നു. ജീവനോപാധികളും കിടപ്പാടവും എല്ലാം നഷ്ടമായ അവർ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ വാർത്തയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നെയ്ത്ത് സംവിധാനം ചെയ്തതെന്ന് നടി റിമ കല്ലിങ്കൽ പറഞ്ഞു.
നെയ്ത്ത് പ്രക്രിയയുടെ പല ഘട്ടങ്ങളിലും കരകൗശലത്തൊഴിലാളികൾ കടന്നുപോകുന്ന വളരെ സ്വാഭാവികമായ ശരീര ചലനങ്ങളും അവയിൽ ഉൾക്കൊണ്ടിരിക്കുന്ന നൃത്തവും അടിസ്ഥാനമാക്കിയാണ് ‘നെയ്ത്ത് ആർട്ട് ഓഫ് വീവിങ് രൂപപ്പെടുത്തിയിരിക്കുന്നത്. നെയ്ത്തിന് ഉപയോഗിക്കുന്ന നൂൽ, ഉപകരണങ്ങൾ, മറ്റ് ഘടകങ്ങൾ എന്നിവയെല്ലാം ഇവക്ക് പ്രചോദകമായി തീരുന്നു. നൂലിൽ തുടങ്ങി തുണിയിൽ എത്തുന്ന നെയ്ത്തുകാരുടെ കലയുടെ രംഗാവിഷ്കാരമാണ് നെയ്ത്ത് കാഴ്ചവെക്കുന്നത്.
ലോകത്ത് അംഗീകാരം ലഭിക്കാത്ത നെയ്ത്ത് പ്രതിഭകൾക്കുള്ള ഒരു ആദരവ് എന്ന നിലക്കാണ് ഇത് അരങ്ങിലെത്തിച്ചതെന്നും റിമ പറഞ്ഞു.
മഴയുടെയും തറിയുടെയും ഇതര നെയ്ത്തു യന്ത്രങ്ങളുടെയും താളങ്ങൾ തന്നെയാണ് സംഗീതത്തിലും ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ നൃത്തരംഗത്തിൽ വ്സത്രാലങ്കാരത്തിലും സൂക്ഷ്മത പുലർത്തിയിട്ടുണ്ട്. അരങ്ങിലെത്തിയ എല്ലാവരും ചേന്നമാഗലത്തുനിന്നുമുള്ള കൈത്തറി വസ്ത്രങ്ങൾ തന്നെയാണ് ഉപയോഗിച്ചത്.
റിമ കല്ലിങ്കൽ, അലോഷി അമൽ, സി.എം. മൃദുൽ, ഗ്രീഷ്മ നരേന്ദ്രൻ, ഗോപിക മഞ്ജുഷ, പി.എസ്. അനുശ്രീ, അമൃതശ്രീ ഓമനക്കുട്ടൻ, പൂജത മേനോൻ, ശ്രീകണ്ഠൻ നായർ, ഗ്രീഷ്മ ബാബു എന്നിവരാണ് നെയ്ത്തിന് പിന്നിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.