'ആൻഡമാനിലെ ജരാവകൾ' പുറത്തിറങ്ങി
text_fieldsതൃശൂർ: ആദിവാസികളുടെ ജീവിതത്തിന്റെ സ്വാഭാവികതയിലേക്ക് പരിഷ്കൃത സമൂഹം കയറിച്ചെന്നത് വിപത്തായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ടെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. രതൻ ചന്ദ്രകാർ എഴുതിയ 'ആൻഡമാനിലെ ജരാവകൾ' ഗ്രന്ഥത്തിന്റെ വിവർത്തനത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പുസ്തകം ആദിവാസി മൂപ്പത്തി ഗീത വാഴച്ചാലിന് നൽകിയാണ് സത്യൻ അന്തിക്കാട് പ്രകാശനം ചെയ്തത്. എൻ.എൻ. ഗോകുൽദാസ്, കുസുമം ജോസഫ് എന്നിവർ ചേർന്നാണ് പുസ്തകം വിവർത്തനം ചെയ്തത്. കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.
ആദിവാസി സമൂഹത്തിന് ജീവിതത്തിൽ ലക്ഷ്യബോധം ഉണ്ടാക്കാനുള്ള പരിശീലനം നൽകിയില്ലെങ്കിൽ വംശനാശം സംഭവിക്കുമെന്ന് അഗളി ആശുപത്രിയിൽ 25 വർഷം സേവനം ചെയ്ത ഡോ. പ്രഭുദാസ് അഭിപ്രായപ്പെട്ടു. പുസ്തക പ്രകാശനത്തോടനുബന്ധിച്ച് 'ആദിവാസി ജനതയുടെ ആരോഗ്യം' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷ്യബോധം നൽകാനുള്ള വിദ്യാഭ്യാസമാണ് ആദിവാസികൾക്ക് നൽകേണ്ടത്. മാതാപിതാക്കൾക്കും യുവതി-യുവാക്കൾക്കും കൗമാര ബോധവത്കരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസികളുടെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്ന് ഡോ. കെ.ജി. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. കുസുമം ജോസഫ്, ഗീത വാഴച്ചാൽ, കെ.കെ. സുരേന്ദ്രൻ, എൻ.എൻ. ഗോകുൽദാസ് തുടങ്ങിയവർ സംസാരിച്ചു. തൃശൂർ കറന്റ് ബുക്സ് ആണ് പുസ്തക പ്രസാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.