Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പു​ൽ​മൈ​താ​നി​യി​ലെ അ​റ​ബ് മാ​ന്ത്രി​ക​ർ
cancel

മാധ്യമപ്രവർത്തകൻ ടി. സാലിമിന്റെ ‘കളിക്കാഴ്ചകളുടെ മരുപ്പച്ചകൾ’ എന്ന പുസ്തകം തുറക്കുന്നത് അറബ് മേഖലയിലെ ഫുട്ബാൾഭ്രമത്തിന്റെ ലോകം അധികം അറിയാത്ത കഥകളുടെ വാതിലാണ്. ലോകകപ്പിൽ കിരീടംചൂടിയ അർജന്റീനയെ ഞെട്ടിച്ചുണർത്തിയത് സൗദി അറേബ്യ ആയിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിലൊന്നിൽ പിണഞ്ഞ തോൽവി അർജന്റീനക്കും ലോകത്തിനും വലിയ ഷോക്കായിരുന്നെങ്കിൽ ഫുട്ബാൾ ഭൂപടത്തിലെ ചെറുകരകളിലൊന്നായ സൗദിക്ക് അത് മൂന്നുപതിറ്റാണ്ടു മുമ്പുള്ള ആവേശകരമായ ഓർമകളിലേക്കുള്ള പിൻമടക്കമായിരുന്നു.

അന്ന്, 1994ൽ ബെൽജിയത്തിനെതിരെ സഈദ് അൽ ഉവൈറാൻ നേടിയ ഇതിഹാസ ഗോളല്ലാതെ ലോകകപ്പുകളിൽ സൗദിക്ക് അഭിമാനിക്കാൻ അധികമൊന്നുമില്ലല്ലോ. അമേരിക്കയിൽ നടന്ന ആ ലോകകപ്പിൽ കരുത്തരായ നെതർലൻഡ്സിനും ബെൽജിയത്തിനും പിന്നെ മൊറോകോക്കും ഒപ്പം എഫ് ഗ്രൂപ്പിലായിരുന്നു സൗദി. ആദ്യമത്സരത്തിൽ 2-1ന് നെതർലൻഡ്സിനോട് തോൽവി. രണ്ടാം മത്സരത്തിൽ അതേ മാർജിനിൽ മൊറോക്കോയെ തോൽപിച്ചു. അതോടെ സൗദിക്ക് രണ്ടാം റൗണ്ടിലെത്താൻ ബെൽജിയത്തിനെതിരെ സമനില മതിയായിരുന്നു.

പക്ഷേ, 40 ഡിഗ്രി ചൂടിൽ ചുട്ടുപൊള്ളുകയായിരുന്ന വാഷിങ്ടണിലെ ആർ.എഫ്.കെ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ അഞ്ചാം മിനിറ്റിൽതന്നെ ഉവൈറാനിലൂടെ അവർ ബെൽജിയത്തെ ഞെട്ടിച്ചു. ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ അസാധാരണ ഗോൾ പോലെ അമ്പരിപ്പിക്കുന്ന ഒറ്റയാൻ മുന്നേറ്റമായിരുന്നു അത്. സൗദി പെനാൽറ്റി ബോക്സിനു മുന്നിൽനിന്നാണ് ഉവൈറാൻ കുതിപ്പ് തുടങ്ങിയത്. ആർക്കെങ്കിലും പാസ് ചെയ്യുമെന്നാണ് ബെൽജിയംകാർ പ്രതീക്ഷിച്ചത്. പക്ഷേ, മധ്യത്തിലൂടെ കൊടുങ്കാറ്റ് വേഗത്തിൽ മിഡ്ഫീൽഡർ കുതിച്ചു. മിഷേൽ ഡി വൂൾഫും റൂഡി സ്മിറ്റ്സും ഫിലിപ്പെ ആൽബർടും ആ കുതിപ്പിന് മുന്നിൽ കീഴടങ്ങി. അഞ്ച് എതിരാളികളെ വെട്ടിച്ച് ബോക്സിലേക്ക് കടന്ന ഉവൈറാനു മുന്നിൽ വിഖ്യാത ഗോളി മൈക്കിൾ പ്രൂഡ്ഹോമും നിസ്സഹായനായി.

കളി തീരും മുമ്പെ ‘അറബികളുടെ മറഡോണ’ എന്ന് ഉവൈറാന് വിശേഷണം വീണു. രണ്ടാം റൗണ്ടിലേക്ക് മുന്നേറിയ സൗദി പ്രീ ക്വാർട്ടറിൽ സ്വീഡന് മുന്നിലാണ് വീണത്. ബെൽജിയത്തിനെതിരായ ഗോൾ ഉവൈറാനെ വീരപുരുഷനാക്കി. സമ്മാനങ്ങൾ അയാളെ മൂടി. ഫഹദ് രാജാവ് ആഡംബരകാർ സമ്മാനിച്ചു. ഉവൈറാൻ ഏഷ്യൻ ഫുട്ബാളർ ഓഫ് ദ ഇയറായി. യൂറോപ്യൻ ക്ലബുകൾ താൽപര്യം പ്രകടിപ്പിച്ചെങ്കിലും അൽ ശബാബ് വിടാൻ അനുവാദം ലഭിച്ചില്ല. ‘‘ഇരുതല മൂർച്ചയുണ്ടായിരുന്നു ആ ഗോളിന്. മഹത്തരം തന്നെയായിരുന്നു അത്. എന്നാൽ, വലിയ ചതിക്കുഴിയും. കാരണം അതെന്നെ ശ്രദ്ധാകേന്ദ്രമാക്കി. എല്ലാ കണ്ണുകളും എന്നിലായിരുന്നു’’ -ഉവൈറാൻ പറയുന്നുണ്ട്.

അച്ചടക്കമില്ലായ്മയിലേക്കാണ് അത് ഉവൈറാനെ നയിച്ചത്. രണ്ട് സംഭവങ്ങൾ ഉവൈറാന്റെ ജീവിതത്തെ കീഴ്മേൽ മറിച്ചു. അൽ ശബാബ് ക്ലബിന്റെ അനുമതിയില്ലാതെ മൊറോക്കോയിലെ കാസബ്ലാങ്കയിൽ രണ്ടാഴ്ചത്തെ ഉല്ലാസത്തിന് പോയി. അതിന് പിഴയും മുന്നറിയിപ്പും ലഭിച്ചു. 1996 റമദാൻ കാലത്ത് വിദേശ സ്ത്രീകളും മദ്യവുമായി പിടിയിലായത് സൗദിയിൽ പൊറുക്കാവുന്ന കുറ്റമായിരുന്നില്ല. ടീമിൽനിന്ന് ഉവൈറാൻ സസ്പെൻഡ് ചെയ്യപ്പെട്ടു. ഒരു വർഷം കളിയിൽ വിലക്കേർപ്പെടുത്തി. ജയിൽ ശിക്ഷ അനുഭവിക്കേണ്ടിയും വന്നു. ആഴ്ചകളോളം ചോദ്യം ചെയ്യപ്പെട്ടു. ആറു മാസത്തിനു ശേഷം ശിക്ഷ അവസാനിച്ചപ്പോൾ സുഹൃത്തുക്കൾക്കൊപ്പം കളിച്ചു. സൗദി ടീം ഏഷ്യൻ കപ്പ് ചാമ്പ്യന്മാരാവുകയും 1998ലെ ലോകകപ്പിന് യോഗ്യത നേടുകയും ചെയ്യുന്നത് ഉവൈറാന് ടി.വിയിൽ കാണേണ്ടി വന്നു.

നാടകീയത നിറഞ്ഞതായിരുന്നു 2018 ലോകകപ്പിലെ ഇറാൻ-പോർച്ചുഗൽ മത്സരം. പോർച്ചുഗലിനെതിരെ ഇറാൻ വിജയത്തിന്റെ വക്കിലെത്തി. അലി രിസ ബെയ്രൻവന്ത് എന്ന ഗോളിയുടെ രാത്രിയായിരുന്നു അത്. പിറ്റേന്ന് പ്രഭാതം പൊട്ടിവിടർന്നത് അലി രിസയുടെ കഥകളുമായാണ്. നാടോടിയായി ജനിച്ച്, കടത്തിണ്ണകളിൽ ജീവിച്ച് ലോക ഫുട്ബാളിന്റെ നെറുകയിലെത്തിയ അവിശ്വസനീയമായ കഥ.

പോർച്ചുഗലിനെതിരായ ആ സമനില യൂറോപ്യൻ ടീമിനെതിരെ ലോകകപ്പിൽ ഇറാന്റെ ആദ്യ പോയൻറായിരുന്നു. ഇറാന്റെ കോച്ച് കാർലോസ് ക്വിറോസ് പോർച്ചുഗലുകാരനായിരുന്നു. പോർച്ചുഗൽ ഫെഡറേഷനുമായുള്ള കൊടുംതർക്കത്തെ തുടർന്നാണ് അദ്ദേഹം ടീം വിട്ടതും ഇറാന്റെ പരിശീലകനായതും.

പോർച്ചുഗലിനെതിരായ മത്സരത്തിൽ കളികൊണ്ടും കൈയാങ്കളി കൊണ്ടും ഇറാന്റെ വല ധീരോദാത്തമായി കാത്തത് അലി രിസ ബെയ്റൻവന്ത് ആയിരുന്നു. അലഞ്ഞുതിരിയുന്ന നൊമാഡുകളുടെ കുടുംബത്തിലാണ് അയാൾ ജനിച്ചത്. ഫുട്ബാളറാകുകയെന്ന സ്വപ്നസാക്ഷാത്കാരത്തിനായി കുടുംബം വിടുകയായിരുന്നു. പിന്നീട് സംഭവബഹുലമായ തെരുവ് ജീവിതം. ഒടുവിൽ കിനാവിൽ കണ്ടത് അയാൾ യാഥാർഥ്യമാക്കി. ഇറാന്റെ ദേശീയ ടീമിൽ ഗോളിയായി. ലോകകപ്പ് ഉൾപ്പെടെ നിരവധി ടൂർണമെൻറുകളിൽ കളിക്കുകയും ചെയ്തു. അൽജീരിയയും ഈജിപ്തും തമ്മിലുള്ള ഫുട്ബാൾ വൈരം സുവിദിതമാണ്. പരസ്പര വൈരത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതാണ് ഈ ടീമുകൾ തമ്മിലുള്ള പക. കളിക്കുമപ്പുറം പലപ്പോഴും നയതന്ത്രജ്ഞരുടെ ഇടപെടൽ വേണ്ടിവരുകയും ചെയ്യുന്നു. 1990ലെ ലോകകപ്പിന്റെ ആഫ്രിക്കൻ യോഗ്യത മത്സരങ്ങളിലൊന്നിൽ ഈ ടീമുകൾ ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചതൊക്കെയും ഞെട്ടിക്കുന്നതായിരുന്നു. 1989 നവംബർ 19ന് കൈറോയിലെ സ്റ്റേഡിയത്തിൽ ലക്ഷത്തോളം പേരാണ് കളി കാണാനെത്തിയത്. കളി നിയന്ത്രിക്കുന്നത് തുനീഷ്യൻ റഫറി അലി ബിൻ നാസർ.

1986ൽ മറഡോണ കൈകൊണ്ട് ഗോളടിക്കുന്നത് കാണാതെ പോയ അതേ റഫറി. നാലാം മിനിറ്റിൽതന്നെ ഈജിപ്ത് ലീഡ് നേടി. മറ്റൊരുതാരം അൽജീരിയൻ ഗോളിയെ തടസ്സപ്പെടുത്തിയെന്ന് അവരുടെ കളിക്കാർ വാദിച്ചെങ്കിലും റഫറി സമ്മതിച്ചില്ല. ആതിഥേയ കാണികളെ റഫറി ഭയക്കുന്നതുപോലെ തോന്നിച്ചു. കൂടുതൽ ഗോളില്ലാതെ മത്സരം തീർന്നു. ഫൈനൽ വിസിലിന് പിന്നാലെ അൽജീരിയൻ കളിക്കാർ റഫറിയെ വളഞ്ഞു. ഗ്രൗണ്ടിന് സമീപത്തെ ചെടിച്ചട്ടികളെടുത്ത് അവർ ഗാലറിയിലേക്ക് എറിഞ്ഞു. അസ്വാരസ്യങ്ങൾ കൂട്ടത്തല്ലിലേക്ക് വഴിമാറി. കുപ്പിച്ചില്ല് കൊണ്ടുള്ള ആക്രമണത്തിൽ ഈജിപ്ത് ടീം ഡോക്ടർക്ക് കാഴ്ച നഷ്ടമായി.

ഫുട്ബാൾ ലോകകപ്പിലെ ഇത്തരം അറബിക്കഥകൾ പറയുകയാണ് ടി. സാലിം രചിച്ച ‘കളിക്കാഴ്ചകളുടെ മരുപ്പച്ചകൾ’ എന്ന പുസ്തകം. ലോകകപ്പിൽ പലതുകൊണ്ടും ചരിത്രപ്രാധാന്യം നേടിയ അറബ് സാന്നിധ്യങ്ങളിലൂടെ വായനക്കാരനെ പിടിച്ചുകൊണ്ടുപോകുകയാണ് സാലിമെന്ന് പ്രശസ്ത മാധ്യമ പ്രവർത്തകൻ രവിമേനോൻ അവതാരികയിൽ പറയുന്നു. ഒലിവ് ബുക്സ് ആണ് പ്രസാധകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Book review
News Summary - Book review
Next Story