ടി.എൻ. പ്രതാപൻ എം.പിയുടെ ക്വാറന്റീന്‍ കുറിപ്പുകള്‍ 'ഓർമ്മകളുടെ സ്നേഹതീരം' മമ്മൂട്ടി പ്രകാശനം ചെയ്തു
text_fieldsതൃശൂർ: ഉയർന്ന ചിന്തകളും വായനയും എഴുത്തും പൊതുപ്രവർത്തനത്തോടൊപ്പം ചേർത്തുനിർത്താൻ കഴിയുന്നവർക്കാണ് മനുഷ്യ നന്മയിൽ അധിഷ്ഠിതമായ സാമൂഹ്യ ചിന്ത കൂടുതൽ ഉണ്ടാവുകയെന്ന് നടൻ മമ്മൂട്ടി അഭിപ്രായപ്പെട്ടു. ടി.എൻ. പ്രതാപൻ എം.പി രചിച്ച 'ഓർമ്മകളുടെ സ്നേഹതീരം' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയുടെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു പ്രകാശനം.
പ്രതാപേൻറത് വേറിട്ട ശബ്ദവും പ്രവർത്തനവുമാണ്. ഒരു മഹാമാരിയുടെ കെടുതികൾക്കിടയിൽ നന്മയുടെ ചിന്തകൾ എഴുതാനും അത് സമൂഹത്തിന് മുന്നിൽ സമർപ്പിക്കാനും തിരക്കേറെയുള്ള പൊതുപ്രവർത്തകന് സാധിച്ചുെവന്നത് മാതൃകാപരമാണെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.
കോവിഡ് ലോക്ഡൗൺ കാലത്ത് 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞപ്പോൾ എഴുതിയ കുറിപ്പുകളാണ് 'ഓർമ്മകളുടെ സ്നേഹതീര'ത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കെടുതികൾ നിറഞ്ഞ ഇരുണ്ട കാലത്തിനപ്പുറം ഒരുമയിലൂടെ വെളിച്ചം നിറഞ്ഞ ജീവിതം കണ്ടെത്തുന്നതിനെക്കുറിച്ചുള്ള പ്രത്യാശകളാണ് ഉള്ളടക്കം. ജനനം മുതൽ പാർലമെൻറ് അംഗമായത് വരെയുള്ള കാലങ്ങളിലെ ഏതാനും ഓർമ്മകളും തിരിച്ചറിവുകളും 22 അധ്യായങ്ങളിലായി കുറിച്ച പുസ്തകത്തിെൻറ പ്രസാധകർ ഗ്രീൻ ബുക്സ് ആണ്. പ്രഫ. എം.കെ. സാനുവാണ് അവതാരിക എഴുതിയത്.
152 പേജുള്ള പുസ്തകത്തിൽ റാഷിദ് സുലൈമാൻ വരച്ച രേഖാചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.