ഓണസദ്യയുണ്ട്, മനസ്സു നിറഞ്ഞ് ജിൻ പേ മടങ്ങുന്നു; ജന്മനാട്ടിലേക്ക്
text_fieldsഓണസദ്യയുണ്ണുന്ന ജിൻപേയും അമ്മ ജെന്നെയും
കൊച്ചി: തങ്ങളുടെ മുന്നിലിരിക്കുന്ന വിഭവസമൃദ്ധമായ തൂശനിലയിൽ നിന്ന് കുഞ്ഞു ജിൻപേയും അമ്മ ജെന്നെയും നിറച്ചുണ്ടത് ഓണസദ്യ മാത്രമായിരുന്നില്ല, ഒപ്പം ഇൗ നാടിെൻറ സ്നേഹവും കരുതലും സൗഖ്യവും കൂടിയായിരുന്നു. ആറുമാസക്കാലത്തെ ആശുപത്രിവാസം കൊണ്ട് പാതി മലയാളികളായി മാറിയ ലൈബീരിയൻ സ്വദേശികളായ കുഞ്ഞും അമ്മയുമാണ് എറണാകുളം ലിസി ആശുപത്രിയിൽ ഉത്രാട സദ്യയുണ്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്.
പടിഞ്ഞാറേ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽനിന്ന് രണ്ടര വയസ്സുള്ള മകൻ ജിൻ പേയുമായി ജെന്നെ ഇന്ത്യയിലെത്തിയത് മാർച്ച് രണ്ടിനാണ്. ജിൻ പേയുടെ കുഞ്ഞു ഹൃദയത്തിന് ചികിത്സ തേടിയായിരുന്നു പതിനായിരം കിലോമീറ്റർ താണ്ടിയുള്ള യാത്ര. പീറ്റർ, ജെന്നെ ദമ്പതികളുടെ രണ്ടാമത്തെ മകനായ ജിൻ ജനിച്ച് ഏതാനും നാളുകൾക്കകം തന്നെ ഹൃദയത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. അവിടെ നിന്ന് കിട്ടിയ നിർദേശമനുസരിച്ച് ലിസി ആശുപത്രിയിലെ ചികിത്സ തേടിയെത്തി. മാര്‍ച്ച് ആറിന് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗത്തില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് 12നാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തിയത്. തുടര്‍പരിശോധനകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ രണ്ടിന് മടങ്ങാനിരിക്കെ കോവിഡ് മഹാമാരിമൂലം കാര്യങ്ങളൊക്കെ കീഴ്മേല്‍ മറിഞ്ഞു.
തുടർന്ന് ആശുപത്രി അധികൃതരുടെ കരുതലിൽ, ആശുപത്രിയിൽ തന്നെയായിരുന്നു ഇക്കാലമത്രയും ഇവർ കഴിഞ്ഞിരുന്നത്. ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടെൻറ നേതൃത്വത്തിലാണ് ഓണസദ്യ ഒരുക്കിയത്. അസി. ഡയറക്ടർമാരായ ഫാ. ജെറി ഞാളിയത്ത്, ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോസഫ് മാക്കോതക്കാട്ട് എന്നിവരും ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവിൽ, ഡോ. ജി. എസ്. സുനിൽ, ഡോ. എഡ്വിൻ ഫ്രാൻസിസ്, ഡോ. ജേക്കബ് എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരും മറ്റ് സ്റ്റാഫ് അംഗങ്ങളും ജിൻ പേയ്ക്കൊപ്പം സദ്യയുണ്ടു. വ്യാഴാഴ്ചയാണ് കൊച്ചിയിൽനിന്ന് മുംബൈയിലെത്തി അവിടെനിന്ന് ലൈബീരിയയിലേക്ക് ഇരുവരും തിരിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.