പത്മ പുരസ്‌കാരം; കേരളം നിര്‍ദ്ദേശിച്ച ഭൂരിപക്ഷം പേരുകളും തള്ളി, പട്ടികയില്‍ ഇല്ലാത്തവർ ഇടം പിടിച്ചു
text_fieldsതിരുവനന്തപുരം: കേരളം നിര്‍ദ്ദേശിച്ച ഭൂരിപക്ഷം പേരുകളും തള്ളിയാണ് ഇത്തവണയും പത്മ പുരസ്‌ക്കാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേരളം കേന്ദ്രത്തിന് നല്‍കിയ ശുപാര്‍ശ പട്ടിക പുറത്ത്.
റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച പത്മ പുരസ്‌ക്കാരങ്ങളില്‍ കേരളം നിര്‍ദ്ദേശിച്ച പേരുകളില്‍ ഭൂരിപക്ഷവും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നതിന്റെ ദൃഷ്ടാന്തമാണ് പുറത്ത് വന്ന രേഖകള്‍. സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ പ്രകാരം എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണും ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷ് പത്മഭൂഷണും മാത്രമാണ് നല്‍കിയത്. കെ.എസ്. ചിത്രയ്ക്ക് പത്മവിഭൂഷണും മമ്മൂട്ടിക്കും ടി. പത്മനാഭനും പത്മഭൂഷണും പ്രഫ.എം.കെ സാനുവിന് പത്മശ്രീയും നല്‍കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ശിപാര്‍ശ.
പ്രഫ. എം.കെ. സാനു , സൂര്യ കൃഷ്ണമൂര്‍ത്തി, വൈക്കം വിജയലക്ഷ്മി, പുനലൂര്‍ സോമരാജന്‍, പത്മിനി തോമസ്, കെ. ജയകുമാര്‍ ഐ.എ.എസ്, വ്യവസായി ടി.എസ്. കല്യാണരാമന്‍ എന്നിവര്‍ക്ക് പത്മശ്രീ നല്‍കണമെന്ന കേരളത്തിന്റെ ശിപാര്‍ശയും കേന്ദ്രം പരിഗണിച്ചില്ല. കേരളം നല്‍കിയ പട്ടികയില്‍ ഒരാളെ പോലും പത്മശ്രീയ്ക്ക് പരിഗണിച്ചില്ല.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 20 അംഗ പട്ടികയില്‍ ഇടം പിടിക്കാത്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും സിനിമ താരവും നര്‍ത്തകിയുമായ ശോഭനക്കും പത്മഭൂഷണ്‍ നല്‍കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.