'സുരക്ഷിതനാണ്,ചെറിയ പരിക്കുണ്ട്'; ഡ്രൈവര്‍ക്കെതിരെ കേസ് കൊടുത്തിട്ടില്ലെന്ന് സംഗീത്
text_fieldsസിനിമാ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടത്തെക്കുറിച്ച് നടൻ സംഗീത് പ്രതാപ്. ആരോഗ്യം വീണ്ടെടുത്ത് വരുകയാണെന്നും ചെറിയ പരിക്കുകളുണ്ടെന്നും നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഡ്രൈവർക്കെതിരെ താൻ കേസുകൊടുത്തുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്നും ഇത്തരത്തിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പ്രിയപ്പെട്ടവരെ...
കഴിഞ്ഞ ദിവസം ഞങ്ങൾക്കൊരു അപകടമുണ്ടായി, ഞങ്ങൾ എല്ലാവരും സുരക്ഷിതരാണെന്ന് അറിയിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറായി ഞാൻ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. നാളെ ആശുപത്രി വിടും. എനിക്ക് ചെറിയ പരിക്കുണ്ട്, പക്ഷേ ഇപ്പോൾ ഞാൻ സുഖംപ്രാപിച്ചു വരുന്നു, സർവശക്തന് നന്ദി.
നിങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു. നിങ്ങളുടെ സ്നേഹത്തിന് നന്ദി.ഞാൻ ഇപ്പോൾ സുരക്ഷിതനാണ്, പൂർണമായി ആരോഗ്യം വീണ്ടെടുക്കാൻ കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണ്. ഡ്രൈവർക്കെതിരെ ഞാൻ കേസ് രജിസ്റ്റർ ചെയ്തു എന്ന തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു, എന്റെ ഭാഗത്ത് നിന്ന് അത്തരം ഒരു കേസും ഉണ്ടായിട്ടില്ലെന്ന് ഈ അവസരത്തിൽ പറയുന്നു. ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു.എനിക്കേറ്റവും പ്രിയപ്പെട്ട ഷൂട്ടിങ് സെറ്റിലേക്ക് ഉടൻ തന്നെ തിരിച്ചുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രൊമാൻസിന്റെ ചിത്രീകരണം കുറച്ചു ദിവസങ്ങൾക്കുള്ളിൽ പുനരാരംഭിക്കും. സിനിമ അധികം വൈകാതെ തിയറ്ററുകളിലെത്തും'- സംഗീത് കുറിച്ചു.
ശനിയാഴ്ച രാത്രി 1.45-ന് 'ബ്രോമാൻസ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.കൊച്ചി എംജി റോഡിൽ വച്ചായിരുന്നു അപകടം സംഭവിക്കുന്നത്. സംഗീതിനൊപ്പം അർജുൻ അശോകനും പരിക്കേറ്റിരുന്നു.ചേസിങ് സീൻ ഷൂട്ട് ചെയ്യാനായി അമിതവേഗത്തിൽ ഓടിച്ച കാർ ചിത്രീകരണത്തിലുൾപ്പെട്ട മറ്റൊരു കാറിലും ഭക്ഷണ ഡെലിവറിക്ക് ഉപയോഗിക്കുന്ന ബൈക്കിലും ഇടിച്ചു മറിയുകയായിരുന്നു. അപകട സമയത്ത് കാർ ഓടിച്ചിരുന്നത് സ്റ്റണ്ട് ടീമിലെ ഡ്രൈവർ ആയിരുന്നു. അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ നടൻ സംഗീത് പ്രതാപ് കേസ് രജിസ്റ്റർ ചെയ്തിരുന്നുവെന്ന് ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.