'സിനിമയെ സിനിമയായി കാണണം; ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല' -എമ്പുരാനിലെ 'ബൽദേവ്'
text_fieldsഎമ്പുരാൻ വിവാദങ്ങൾക്കിടെ പ്രതികരിച്ച് ചിത്രത്തിൽ പ്രതിനായക കഥാപാത്രമായ ബൽരാജ് ബജ്റംഗിയെ അവതരിപ്പിച്ച നടന്‍ അഭിമന്യു സിങ്. റീ എഡിറ്റിൽ പ്രതിനായക കഥാപാത്രത്തിന്‍റെ പേര് ബൽദേവ് എന്ന് മാറ്റിയിരുന്നു. സിനിമയെ സിനിമയായി കാണണമെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നടൻ വ്യക്തമാക്കി.
“സിനിമയെ സിനിമയായി കാണണമെന്ന് ഞാൻ കരുതുന്നു. ഞാൻ പലതരം കഥാപാത്രങ്ങളെ ചെയ്തിട്ടുണ്ട്. ഒരു നടന്റെ കടമ രംഗം ആവശ്യപ്പെടുന്നത് ചെയ്യുക എന്നതാണ്. നമ്മൾ ഒരു ഒഴുക്കിൽ പ്രവർത്തിക്കുന്നതിനാൽ അതിന്റെ പ്രത്യാഘാതങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. കുറച്ച് പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്ന് പിന്നീട് എനിക്ക് മനസ്സിലായി. പക്ഷേ ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിച്ചിരുന്നില്ല. എനിക്ക് എന്റെ രംഗങ്ങളും എന്റെ സംഭാഷണങ്ങലും മാത്രമേ നൽകിയിട്ടുള്ളൂ. എന്റെ മുഴുവൻ ശ്രദ്ധയും രംഗം എന്താണെന്നും ഞാൻ ചെയ്യേണ്ടതെന്താണെന്നും ആയിരുന്നു” -അദ്ദേഹം അഭിമന്യൂ പറഞ്ഞു.
സിനിമയുടെ ക്ലൈമാക്സിൽ അഭിമന്യുവിന്റെ കഥാപാത്രം ഉപയോഗിക്കുന്ന മോശം ഭാഷയെക്കുറിച്ച് ചോദിച്ചപ്പോൾ അതാണ് സംവിധായകന്റെ കാഴ്ചപ്പാട് എന്നായിരുന്നു മറുപടി. അത് പൂർണമായും സംവിധായകന്റെയും എഴുത്തുകാരന്റെയും നിരീക്ഷണമാണ്. രംഗങ്ങൾ എങ്ങനെ നിർമിക്കണമെന്ന് അവർ തീരുമാനിക്കുന്നു. നടൻ പോയി അത് അവതരിപ്പിക്കണം, അദ്ദേഹം അഭിപ്രായപ്പെട്ടു.
നെഗറ്റീവ് വേഷങ്ങളിലൂടെ മുമ്പും തിളങ്ങിയിട്ടുള്ള നടനാണ് അഭിമന്യു. നടൻ എന്ന നിലയിൽ വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതായും സമാനമായ തരത്തിലുള്ള വേഷങ്ങൾ ആണെങ്കിൽ അവയിൽ ഓരോന്നിലും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അഭിമന്യു കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.