'വിവാഹം, വിവാഹ മോചനം, പ്രിയപ്പെട്ടവരുടെ മരണം...ചില കാര്യങ്ങൾ നിങ്ങൾക്ക് സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല'; സെയ്ഫ് അലി ഖാൻ നേരിട്ട അക്രമത്തെ കുറിച്ച് കരീന കപൂർ
text_fieldsചില കാര്യങ്ങൾ മറ്റുള്ളവരുടെ ജീവിതത്തിൽ സംഭവിക്കുന്നത് വരെ അവർക്ക് അത് സത്യമാണെന്ന് നമ്മൾക്ക് മനസിലാകില്ലെന്ന് ബോളിവുഡ് താരവും നടൻ സെയ്ഫ് അലി ഖാന്റെ ഭാര്യമുമായ കരീന കപൂർ. സെയ്ഫ് അലി ഖാൻ നേരിട്ട ആക്രമണം കെട്ടിച്ചമച്ചതാണെന്നും പി.ആർ പ്രമോഷനാണെന്നുമുള്ള ആരോപണങ്ങൾക്ക് മറുപടിയുമായാണ് കരീനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ജീവിതത്തിലെ ചില സാഹചര്യങ്ങളിൽ ഊഹാപോഹങ്ങൾ യാഥാർഥ്യമാകില്ലെന്നും അവർ കുറിച്ചു.
'നിങ്ങൾക്കൊരിക്കലും മനസിലാകില്ല. വിവാഹങ്ങൾ, വിവാഹ മോചനങ്ങൾ, ഉൽക്കണ്ഠകൾ, കുഞ്ഞിന്റെ ജനനം, പ്രിയപ്പെട്ടവരുടെ മരണം...ഇക്കാര്യങ്ങൾ നിങ്ങൾക്ക് സംഭവിക്കുന്നത് വരെ അത് നിങ്ങൾക്ക് മനസിലാകാൻ സാധിക്കില്ല. മറ്റുള്ളവരേക്കാൾ മിടുക്കരാണ് നിങ്ങളെന്ന് സ്വയം കരുതു. എന്നാൽ അങ്ങനെയല്ലെന്ന് ജീവിതം തെളിയിക്കുന്ന സമയം വരും.''-കരീന കപൂർ കുറിച്ചു.
ജനുവരി 16ന് പുലർച്ചെ 2.30നാണ് സെയ്ഫിന് നേരെ ആക്രമണമുണ്ടായത്. ആറുതവണ കുത്തേറ്റതിൽ നട്ടെല്ലിനടക്കം ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളേറ്റിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശി പൗരനായ ശരീഫുൽ ഇസ്‍ലാമിനെ ബാന്ദ്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായതിനു ശേഷമുള്ള നടന്റെ ദൃശ്യങ്ങളാണ് അക്രമം വ്യാജമാണെന്ന പ്രചാരണങ്ങൾക്ക് വഴിവെച്ചത്. വെള്ള ഷർട്ടും ജീൻസും കൂളിങ് ഗ്ലാസും ധരിച്ച് ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു നടൻ നടന്നുപോയത്. നട്ടെല്ലിനടുത്ത് ഗുരുതര പരിക്കേറ്റ ഒരാൾക്ക് എങ്ങനെയാണ് കുറച്ചുദിവങ്ങൾക്കുള്ളിൽ എങ്ങനെയാണ് നടന്നു പോവുക, മേജർ സർജറിക്ക് വിധേയനായ ഒരാൾക്ക് ഇങ്ങനെ ചാടിച്ചാടി നടക്കാനാകുമോ എന്നൊക്കെയായിരുന്നു പ്രധാന ചോദ്യങ്ങൾ.
അക്രമം നടക്കുമ്പോൾ കരീന സുഹൃത്ത് സോനം കപൂറിന്റെ പാർട്ടിയിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തിയതായിരുന്നു എന്നും പ്രചാരണമുണ്ടായിരുന്നു. മദ്യപിച്ച് ലക്കുകെട്ടാണ് കരീന വീട്ടിലെത്തിയതെന്നും അതിനാലാണ് സെയ്ഫിനൊപ്പം ആശുപത്രിയിലേക്കോ പൊലീസ് സ്റ്റേഷനിലേക്കോ പോകാതിരുന്നത് എന്നും റിപ്പോർട്ടുകളുണ്ടായി. എന്നാൽ സംഭവ സമയം കരീന വീട്ടിലുണ്ടായിരുന്നു എന്നും സെയ്ഫിനെ അക്രമി കുത്തുന്നതിന് സാക്ഷിയായിരുന്നുവെന്നും ഇതേ മാധ്യമങ്ങൾ തന്നെ മാറ്റിയെഴുതുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.