അവസാന നിമിഷങ്ങളിലും അദ്ദേഹത്തിന്‍റെ ആവശ്യം അതായിരുന്നു; ആശുപത്രിക്കിടക്കയിൽ ജയചന്ദ്രൻ ഡോക്ടർമാരോട് അഭ്യർഥിച്ചത് ഒറ്റക്കാര്യം!
text_fieldsആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴും തനിക്ക് സിനിമകളിൽ പാടുകയും റെക്കോർഡിങ്ങിന് പോവുകയും ചെയ്യണം എന്നായിരുന്നു പി.ജയചന്ദ്രൻ ഡോക്ടർമാരോടു പറഞ്ഞിരുന്നത് എന്ന് ഗായകൻ ബിജു നാരായണൻ പറയുന്നു. ജയചന്ദ്രനോടൊപ്പം നിരവധി സിനിമകളിലും സ്‌റ്റേജ് ഷോകളിലും പാടാൻ അവസരം ലഭിച്ച ഗായകനാണ് ബിജു നാരായണൻ. ജയചന്ദ്രനൊപ്പമുള്ള ഓർമകൾ അയവെറുക്കുകയാണ് ബിജു നാരായണൻ.
തന്‍റെ വീട് സന്ദർശിച്ചപ്പോൾ ഭാര്യ ഉണ്ടാക്കിയ ഭക്ഷണം ആസ്വദിച്ച് കഴിച്ച് തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അദ്ദേഹത്തിന്‍റെ മുഖം ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ബിജു നാരായണൻ പറഞ്ഞു. 'തീരാത്ത നഷ്ട്‌ടം എന്നൊക്കെ എല്ലാവരും ക്ലീഷേ പോലെ പറയാറുണ്ട് എങ്കിലും ഇതൊരു തീരാനഷ്‌ടം തന്നെയാണ്. അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോ വ്യക്തിക്കും അത് അങ്ങനെ തന്നെയായിരിക്കും. എനിക്ക് അദ്ദേഹവുമായി ഒരുപാട് വർഷത്തെ ബന്ധം ഉണ്ട്. 1993 ലാണ് ജയേട്ടനുമായി ഒരുമിച്ച് ആദ്യമായി പാട്ടുപാടുന്നത്. തീരം തേടുന്ന തിരകൾ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു അത്. പിന്നീട് എത്രയോ പാട്ടുകൾ അദ്ദേഹവുമായി ഒരുമിച്ച് സിനിമയിലും കസെറ്റുകളിലും പാടിയിട്ടുണ്ട്. നിരവധി സ്‌റ്റേജ് ഷോകൾ കേരളത്തിന് അകത്തും പുറത്തും ഒക്കെ അദ്ദേഹത്തോടൊപ്പം ചെയ്‌തിട്ടുണ്ട്. അങ്ങനെ ഒരുപാട് ഓർമകളും അനുഭവങ്ങളുമാണ് ജയേട്ടനുമായിട്ടുള്ളത്.
നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമകൾ ആയിരിക്കും അത്. പലപ്പോഴും നമ്മൾ ചില ചാനൽ ചർച്ചകളിലും ഇനർവ്യു ഒക്കെ കാണുമ്പോൾ പരുക്കൻ ആയി തോന്നുമെങ്കിലും അടുത്തറിയാവുന്നവർക്ക് അറിയാം അദ്ദേഹം ഒരു ശുദ്ധഹൃദയനായിരുന്നുവെന്ന്. . എന്റെ വീട്ടിൽ അദ്ദേഹം വന്നിട്ടുണ്ട് എന്‍റെ ഭാര്യ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുകയും ഒരുപാട് നേരം ഞങ്ങളോടൊപ്പം ഇരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവരുമായും വളരെ സ്നേഹത്തോടെ തമാശയൊക്കെ പറഞ്ഞിരിക്കുന്ന ജയേട്ടന് മറ്റൊരു മുഖം കൂടി ഉണ്ടെന്ന് ഈ അവസരത്തിൽ പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. പുതിയ തലമുറയിലെ എല്ലാവർക്കും തന്നെ ഒരു പുസ്‌തകമാണ് അദ്ദേഹത്തിന്റെ ശൈലിയും അദ്ദേഹത്തിൻ്റെ എക്‌സ്പ്രഷനും പെർഫക്ഷനും,' ബിജു നാരായണൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം തൃശൂർ അമല ആശുപത്രിയിലായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.