രാജമൗലി കരിയർ നശിപ്പിച്ചു; സുഹൃത്തിന്‍റെ ആത്മഹത്യക്കുറിപ്പിൽ ഗുരുതര ആരോപണം
text_fieldsസുഹൃത്തിന്‍റെ ആത്മഹത്യക്കുറിപ്പിൽ സംവിധായകൻ രാജമൗലിയുടെ പേര് വന്നതോടെ സിനിമ ലോകം ആശങ്കയിൽ. തന്‍റെ ജീവൻ അവസാനിപ്പിക്കുന്നതിന് മുമ്പ് രാജമൗലിക്കെതിരെ ഗുരുതര ആരോപണമാണ് ശ്രീനിവാസ റാവു ഉന്നയിച്ചത്.
രാജമൗലി തന്നോട് മോശമായി പെരുമാറിയെന്നും വലിയ സമ്മർദം ഉണ്ടാക്കിയെന്നും ശ്രീനിവാസ റാവു കത്തിലും വിഡിയോയിലും ആരോപിച്ചു. ഈ മോശം പെരുമാറ്റമാണ് ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് വിഡിയോയിൽ പറഞ്ഞു. രാജമൗലിക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജമൗലിയുടെ യമദൊങ എന്ന ചിത്രത്തിന്റെ എക്‌സ്‌ക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു ശ്രീനിവാസ റാവു.
താനും രാജമൗലിയും 34 വർഷമായി അടുത്ത സുഹൃത്തുക്കളാണെന്ന് ശ്രീനിവാസ റാവു അവകാശപ്പെട്ടു. എന്നാൽ ഒരു സ്ത്രീ കാരണം സൗഹൃദം വഷളായി. രാജമൗലി തൻ്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ മോശമായ രീതിയിൽ സ്വാധീനിച്ചുവെന്നും ഇത് തൻ്റെ കരിയർ നശിപ്പിച്ചതായും തനിച്ചാക്കിയതായും റാവു ആരോപിച്ചു.
വിഡിയോ വൈറലായതിന് പിന്നാലെ സത്യാവസ്ഥ അറിയാൻ രാജമൗലിയുടെ നുണപരിശോധന നടത്തണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. അധികാരികൾ ഗൗരവമായ നടപടി സ്വീകരിക്കണമെന്നാണ് ആരാധകരും പൊതുജനങ്ങളും ആവശ്യപ്പെടുന്നത്.
ആരോപണങ്ങളോട് എസ്.എസ്. രാജമൗലി ഇതുവരെ പ്രതികരിച്ചിട്ടില്ല. തൻ്റെ വരാനിരിക്കുന്ന ചിത്രത്തിൻ്റെ തിരക്കിലാണ് അദ്ദേഹം ഇപ്പോൾ. വിഷയത്തിൽ രാജമൗലി മൗനം പാലിക്കുന്നത് ഊഹാപോഹങ്ങൾ വർധിപ്പിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.