17 അല്ല, 24 ഇടത്ത് റീഎഡിറ്റിങ്; എമ്പുരാനിൽ ‘കടുംവെട്ട്’, പുതിയ വേർഷൻ ബുധനാഴ്ച മുതൽ
text_fieldsതിരുവനന്തപുരം: വിവാദങ്ങൾക്കു പിന്നാലെ എമ്പുരാൻ സിനിമയിലെ റീഎഡിറ്റഡ് വേർഷനിൽ വെട്ടിയത് 24 ഭാഗങ്ങൾ. സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ പൂർണമായും നീക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന രംഗം നീക്കി. വില്ലന്‍റെ പേരുമാറ്റി, നന്ദി കാർഡിൽനിന്ന് സുരേഷ് ഗോപിയുടെ പേര് നീക്കി. റീഎഡിറ്റഡ് വേർഷൻ ബുധനാഴ്ചയാകും പ്രദർശനത്തിനെത്തുക.
സെൻസർ രേഖയിലാണ് മാറ്റം വരുത്തിയ രംഗങ്ങളുടെ വിവരങ്ങൾ നൽകിയിട്ടുള്ളത്. നേരത്തെ 17 ഇടത്ത് മാറ്റം വരുത്തുമെന്നായിരുന്നു വിവരം. എന്നാൽ 24 ഇടത്ത് മാറ്റം വരുത്തിയതായി രേഖകളിൽ വ്യക്തമാക്കുന്നു. സംഘപരിവാർ സംഘടനകൾ വിമർശനമുന്നയിച്ച ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സീനുകളിലാണ് മാറ്റം വരുത്തിയതിലേറെയും. വില്ലൻ കഥാപാത്രത്തിന്‍റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കി.
സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നതുമായ രംഗങ്ങൾ ഒഴിവാക്കി. എൻ.ഐ.എ വരുന്നതായി കാണിക്കുന്ന രംഗം മ്യൂട്ട് ചെയ്തു. ടൈറ്റിൽ കാർഡിൽനിന്ന് സുരേഷ് ഗോപിക്ക് പുറമെ ഐ.ആർ.എസ് ഉദ്യോഗസ്ഥനായ ജ്യോതിസ് മോഹന്‍റെ പേരും നീക്കി. വിവാദത്തിനു പിന്നാലെ സുരേഷ് ഗോപിയുടെ നിർദേശ പ്രകാരമാണ് പേര് നീക്കിയതെന്നാണ് വിവരം.
ഞായറാഴ്ചയാണ് എമ്പുരാൻ സിനിമ റീഎഡിറ്റിങ് പൂർത്തിയാക്കിയത്. അവധി ദിവസത്തിൽ രാത്രി റീജനൽ സെൻസർ മാനേജരുടെ മേൽനോട്ടത്തിലാണ് എഡിറ്റിങ് നടത്തിയത്. പല ഭാഗത്തും ഡബ്ബിങ് ഉൾപ്പെടെ പുതുതായി ചെയ്യേണ്ടി വന്നതിനാൽ പുതിയ വേർഷൻ മുൻ നിശ്ചയിച്ചതു പ്രകാരം ചൊവ്വാഴ്ച തിയേറ്ററുകളിൽ എത്തില്ല. രണ്ടാം ഭാഗത്തിന്‍റെ കൂടി എഡിറ്റിങ് പൂർത്തിയാക്കി ബുധനാഴ്ചയാകും ‘കടുംവെട്ടേറ്റ’ എമ്പുരാൻ തിയേറ്ററുകളിൽ എത്തുക.
അതേസമയം എമ്പുരാന്‍റെ പ്രദർശനം നിർത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തൃശൂർ ജില്ലാ കമ്മിറ്റിയംഗം വിജേഷ് ഹൈകോടതിയിൽ ഹരജി നൽകി. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നതുമാണെന്നും മനുഷ്യർക്കിടയിൽ കലാപവും അതൃപ്തിയും മതവൈരവും ഉയർത്താൻ കാരണമാകുമെന്നും ഹരജിയിൽ ആരോപിക്കുന്നു.
ദേശീയ അന്വേഷണ ഏജൻസികളെ ഉൾപ്പെടെ ചിത്രത്തിൽ വികലമായി അവതരിപ്പിക്കുന്നു, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ മോശമായി പരാമർശിക്കുന്നു, മതസ്പർധ വളർത്താൻ കാരണമാകുന്നു, ഗോധ്ര കലാപത്തെ അടക്കം തെറ്റായി ദൃശ്യവത്കരിക്കുന്നു, ചരിത്രത്തെ വളച്ചൊടിക്കുന്നു തുടങ്ങിയ ആക്ഷേപങ്ങളാണ് ചിത്രത്തിനെതിരെ ഉയർത്തിയത്. മനുഷ്യർക്കിടയിൽ കലാപവും അതൃപ്തിയും മതവൈരവും ഉയർത്താൻ കാരണമാകും. ഈ സാഹചര്യത്തിൽ ചിത്രത്തിന്‍റെ പ്രദർശനം നിർത്തണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.