എമ്പുരാൻ വ്യാജ പതിപ്പ് പിടികൂടി; ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി കസ്റ്റഡിയിൽ
text_fieldsകണ്ണൂർ: എമ്പുരാന്റെ വ്യാജ പതിപ്പ് പിടികൂടി. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി പ്രേമന്റെ ഉടമസ്ഥതയിലുള്ള തംബുരു കമ്യൂണിക്കേഷൻ ജനസേവന കേന്ദ്രത്തിൽ നിന്നാണ് പിടികൂടിയത്. സ്ഥാപനത്തിലെ ജീവനക്കാരി കീരിയാട് സ്വദേശി രേഖയെ കസ്റ്റഡിയിൽ എടുത്തു. ലാപ്ടോപ്പുകളും ഹാർഡ് ഡിസ്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പെൻഡ്രൈവിൽ കോപ്പി ചെയ്തു നൽകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. വളപട്ടണം പൊലീസാണ് വ്യാജ പ്രിന്റ് പിടികൂടിയത്.
അതേസമയം, എമ്പുരാന്റെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഓൺലൈനിൽ ലഭ്യമായ വ്യാജ പതിപ്പുകൾ ഫുൾ എച്ച്.ഡി നിലവാരത്തിലുള്ളതാണ്. അതിനാൽ തന്നെ തിയറ്ററുകളിൽ നിന്നു പകർത്തിയതാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ചിത്രത്തിന്റെ മലയാളം, ഹിന്ദി, തമിഴ് പതിപ്പുകളാണു ചോർന്നത്. റിലീസ് ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളിലെല്ലാം ഇതേ പ്രിന്റ് തന്നെയാണു അപ്‌ലോഡ് ചെയ്തിട്ടുള്ളത്.
വെബ് സൈറ്റുകളിൽ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തിരുന്നു. ഡൗൺലോഡ് ചെയ്താലും നടപടിയെടുക്കുമെന്നും അറിയിച്ചിരുന്നു. പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ചില വെബ്സൈറ്റുകളിലും ടെലഗ്രാമിലും പ്രത്യക്ഷപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.