'തമ്പുരു'വിൽ വ്യാജ 'എമ്പുരാൻ'; പെൻ ഡ്രൈവുമായി ചെന്നാൽ കോപ്പി ചെയ്തുതരും, നിരക്ക് 20 രൂപമുതൽ, പാപ്പിനിശ്ശേരി ജനസേവന കേന്ദ്രം വ്യാജ സിനിമയുടെ കേന്ദ്രം
text_fieldsപാപ്പിനിശ്ശേരി (കണ്ണൂർ): കണ്ണൂരിൽ എമ്പുരാൻ സിനിമയുടെ വ്യാജ പതിപ്പുകൾ പൊലീസ് പിടികൂടിയത് സ്വകാര്യ ജനസേവന കേന്ദ്രത്തിൽ നിന്ന്. പാപ്പിനിശ്ശേരി വെസ്റ്റിലെ പാപ്പിനിശ്ശേരി ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ തമ്പുരു കമ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിൽനിന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് വ്യാജ പതിപ്പ് പിടിച്ചെടുത്തത്. ടോറന്റ് ആപ്പ് ഉപയോഗിച്ച് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് ആവശ്യക്കാർക്ക് വിൽപന നടത്തുകയായിരുന്നു. 20 രൂപമുതൽ ഇതിന് ഈടാക്കിയിരുന്നു. റിലീസിന് തൊട്ടുപിന്നാലെ എമ്പുരാന്റെ വ്യാജ പതിപ്പ് ഓൺലൈനിൽ എത്തിയിരുന്നു.
കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി. നിധിൻ രാജിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്നാണ് പൊലീസ് സംഘം കടയിലെത്തി പരിശോധന നടത്തിയത്. ഇവിടെനിന്ന് ആവശ്യക്കാർക്ക് പെൻ ഡ്രൈവിലാണ് ചിത്രം പകർത്തി നൽകിയതെന്ന് പൊലീസ് സംഘം കണ്ടെത്തി. സ്ഥാപനം പൊലീസ് സീൽ ചെയ്തു. ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. റോക്കർ എന്ന തമിഴ് സിനിമയുടെ വ്യാജപതിപ്പ് ഇതുപോലെ തമിഴ്നാട്ടിൽനിന്ന് പിടിച്ചെടുത്തിരുന്നു. വളപട്ടണം എസ്.എച്ച്.ഒ ബി. കാർത്തിക്, ഇൻസ്പെക്ടർ ടി.പി. സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
എമ്പുരാന്റെ എഡിറ്റ് ചെയ്ത പതിപ്പ് ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശിപ്പിച്ച് തുടങ്ങുമെന്നാണ് വിവരം. 24 എഡിറ്റുകളോടെയാണ് സിനിമ ഇനി കാണിക്കുക. അതിനിടെ, ‘എമ്പുരാൻ’ സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം ഇന്നലെ ഹൈകോടതി തള്ളി. തിയേറ്ററുകളിൽ എത്തും മുമ്പ് സെൻസർബോർഡ് കണ്ട് അനുമതി നൽകിയ സിനിമയല്ലേ ഇതെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് ചോദിച്ചു. സെൻസർ ബോർഡ് അനുമതി നൽകിയ സിനിമയിൽ ഇടപെടുന്നതെങ്ങനെ. ചിത്രത്തിലെ പരാമർശങ്ങളുടെ പേരിൽ എന്തെങ്കിലും അനിഷ്ട സംഭവം ഉണ്ടാവുകയോ പൊലീസ് കേസെടുക്കുകയോ ചെയ്തിട്ടില്ല. ഹരജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്നെന്ന് പറഞ്ഞ കോടതി, പബ്ലിസിറ്റിക്കാണോ ഹരജിയെന്നും കുറ്റപ്പെടുത്തി.
മതസൗഹാർദം തകർക്കുകയും കേന്ദ്ര സർക്കാറിനെയും അന്വേഷണ ഏജൻസികളെയും കുറിച്ച് തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നതാണ് സിനിമ എന്നാരോപിച്ച് ബി.ജെ.പി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയംഗം വി.വി. വിജേഷാണ് ഹരജി നൽകിയത്. കേന്ദ്രസർക്കാറിനും സെൻസർ ബോർഡിനും നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. ഹരജി വേനലവധിക്ക് ശേഷം പരിഗണിക്കും.
സംസ്ഥാനത്ത് ഒരു അനിഷ്ടസംഭവവും ഉണ്ടായിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. മോഹൻലാൽ, സംവിധായകൻ പൃഥ്വിരാജ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ, ഡി.ജി.പി തുടങ്ങിയവർക്കു പുറമേ കേന്ദ്രസർക്കാരും എതിർകക്ഷികളാണ്. ചിത്രം കലാപത്തിന് വഴിവെച്ചേക്കാമെന്നതടക്കം ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി, സെൻസർ ബോർഡ് ചെയർമാൻ, റീജനൽ ഓഫിസർ എന്നിവർക്ക് പരാതി അയച്ചിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് ഹൈകോടതിയെ സമീപിച്ചതെന്ന് ഹരജിയിൽ പറയുന്നു. പൃഥ്വിരാജ് തന്റെ സിനിമകളിലൂടെ കേന്ദ്രസർക്കാറിനെ നിരന്തരം അപകീർത്തിപ്പെടുത്തുന്നു എന്നും നിർമാതാക്കൾ ഇ.ഡി അന്വേഷണം നേരിടുന്നവരാണെന്നും ഹരജിയിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.