ലൂസിഫറിന്റെ സീക്വൽ ടാഗ് എമ്പുരാന്റെ അനുഗ്രഹവും, ശാപവും
text_fieldsബാറ്റ്മാൻ ട്രയോളജിയിൽ ബാറ്റ്മാന്റെ സ്ക്രീൻ ടൈം ആകെ സിനിമാദൈർഘ്യത്തിന്റെ നാലിലൊന്നിൽ താഴെയേ ഉള്ളൂ. പക്ഷേ ആ സിനിമകളിലുടനീളം ബാറ്റ്മാന്റെ സാന്നിദ്ധ്യം നിറയുന്നത് നമുക്കനുഭവിച്ചറിയാൻ കഴിയും. അഞ്ചു വർഷം മുമ്പ് ലൂസിഫർ പുറത്തിറങ്ങുമ്പോൾ പൃഥ്വിരാജും, മുരളി ഗോപിയും ബോധപൂർവ്വമോ അല്ലാതെയോ പിന്തുടർന്നത് അതേ പാറ്റേണായിരുന്നു എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്.
മുക്കാൽ മണിക്കൂറോളം മാത്രം തിരസാന്നിദ്ധ്യമുള്ള മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളി പക്ഷേ സിനിമയുടെ ഓരോ സീനിലും നിറഞ്ഞുനിൽക്കുന്നുണ്ട്. സ്റ്റീഫൻ എന്താണ്, എത്രത്തോളമുണ്ട് എന്നുള്ളതിന്റെ ഗ്രാവിറ്റി നമ്മൾ അളക്കുന്നത് "സ്റ്റീഫൻ നമ്മളുദ്ദേശിച്ച ആളല്ല"എന്ന അലോഷിയുടെ ഭയം നിറഞ്ഞ മുഖത്തു നിന്നുമാണ്. സ്റ്റീഫനില്ലാത്ത സമയത്തും അദൃശ്യനായി നിന്ന് അയാൾ നിയന്ത്രിക്കുന്നതായിരുന്നു ലൂസിഫറിലെ ലോകം; അല്ലെങ്കിൽ ആ സിനിമ അങ്ങനെയാണ് തോന്നിപ്പിച്ചത്.
തിരിച്ച് എമ്പുരാനിലെത്തുമ്പോൾ മോഹൻലാലിന്റെ സ്ക്രീൻ ടൈം ലൂസിഫറിന്റേതിന് തുല്യം തന്നെയാണ്. വ്യത്യാസം വരുന്നത് സ്റ്റീഫന്റെ സാന്നിദ്ധ്യത്തിനാണ്. അങ്ങേയറ്റം ജൈവികമായി അടയാളപ്പെട്ട സ്റ്റീഫനിൽ നിന്നും, ഖുറേഷി എബ്രാമിന്റെ ഹ്യൂമങ്കസ് മിസ്റ്ററിയിലേക്കുള്ള ടോൺ ഷിഫ്റ്റിനെടുക്കുന്ന സമയമാണ്, ആ ഷിഫ്റ്റിലനുഭവപ്പെടുന്ന ആയാസമാണ് എമ്പുരാന്റെ പ്രധാനപരിമിതി. സ്റ്റീഫന്റെ ചുറ്റും ആരാധകവൃന്ദം പടുത്തുയർത്തിയ ഓറയ്ക്കുമപ്പുറം അയാളെ നിതാന്തമായി വേട്ടയാടിയിരുന്നത് ഏകാന്തതയും, ദുഃഖവുമാണെന്ന് ലൂസിഫർ പറയാതെ പറഞ്ഞുവെക്കുന്നുണ്ട്.
ആ ഒരൊറ്റക്കാരണം കൊണ്ടുതന്നെ ഒരു മുണ്ടുമടക്കിക്കുത്തലിലുമേറെ സ്റ്റീഫൻ നമ്മളുമായി വൈകാരികമായി കണക്ടഡാകുന്നുണ്ട്. എന്നാൽ ഖുറേഷിയുമായി അത്തരമൊരു ഇമോഷണൽ കണക്ഷന്റെ യാതൊരു ബാധ്യതയും പ്രേക്ഷകനില്ല. അത് കേവലം സ്കെയിൽ എലവേഷനു വേണ്ടി മാത്രം മേക്കേഴ്സ് ഒരുക്കുന്ന ചെപ്പടിവിദ്യയാണ്. അവിടെയാണ് എമ്പുരാൻ പുറകോട്ടുപോകാൻ തുടങ്ങുന്നത്.
ലൂസിഫർ ഓരോ കാഴ്ച്ചയിലും ബാക്കിവെക്കുന്നത് ഈ ഇൻഡസ്ട്രിയിൽ നാളിതുവരെ വന്നിട്ടുള്ളതിൽ വെച്ചേറ്റവും Finesse പുലർത്തുന്ന സിനിമാനുഭവമാണ്. അത്രയേറെ നീറ്റായി എടുത്തിട്ടുള്ള കൊമേഴ്സ്യൽ സിനിമകൾ ഇന്ത്യൻ സിനിമയിൽ തന്നെ വിരളമാണ്.ലൂസിഫറിലെ വളരെ സങ്കീർണമായ മൾട്ടിപ്പിൾ ലെയറുകൾ അതിന്റെ സോളിഡിറ്റിയുടെ പ്രധാനഘടകമാണ്.
എമ്പുരാനിലെ ലോകമെങ്ങനെയായിരിക്കുമെന്നുള്ളതിന്റെ വളരെ ആകാംക്ഷാഭരിതമായ ഒരു കൺസ്ട്രക്ഷൻ ടെക്നിക്ക് കൂടിയാണത്. ലൂസിഫറിൽ സ്റ്റീഫൻ പൊളിറ്റിക്കൽ സിസ്റ്റത്തിന് പുറത്തു നിന്നു കൊണ്ട് അതിനെ നിയന്ത്രിക്കുന്ന ഒരു ബാഹ്യശക്തിയായിരുന്നെങ്കിൽ എമ്പുരാനിൽ പൊളിറ്റിക്കൽ ലെയർ കുറച്ചുകൂടി വ്യക്തമാണ്. വലതുരാഷ്ട്രീയത്തിന്റെ സാന്നിധ്യം അത്യാവശ്യം ആഴത്തിൽതന്നെ മുരളി ഇവിടേക്ക് കൊണ്ടുവരുന്നുണ്ട്. സാഫ്രോൺ പൊളിറ്റിക്സും മാറ്റി വെക്കപ്പെടുന്നില്ല(അതേക്കുറിച്ച് സാമാന്യം അധികമായി തന്നെ എഴുതാനുണ്ട്)
ലൂസിഫർ സ്റ്റീഫനു വേണ്ടി മസൂദ് ഒരുക്കിക്കൊടുക്കുന്ന വെൻഡറ്റ എക്സിക്യൂഷനാണെങ്കിൽ എമ്പുരാൻ അതിന്റെ തിരിച്ചുള്ള വേർഷനാണ്. മസൂദിന്റെ ഭൂതകാലം എങ്ങനെ എഴുതപ്പെട്ടിരിക്കുന്നു എന്നും, എങ്ങനെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതുമായിരുന്നു ഈയൊരു എക്സിക്യൂഷന്റെ സ്വീകാര്യതയിലേക്കുള്ള താക്കോൽ.പൊളിറ്റിക്കൽ ഹിന്ദുത്വയുടെ ഭയാനകരൂപത്തിന്റെ രേഖാചിത്രം ഈ ഭാഗം വരയ്ക്കുന്നുണ്ടെങ്കിലും, സ്റ്റീഫന്റെ( ഖുറേഷിയുടേതു പോലുമല്ല)പശ്ചാത്തലകഥ കാണാൻ കാത്തുനിൽക്കുന്ന പ്രേക്ഷകന് അതിന്മേൽ തരിമ്പുപോലും താൽപര്യമുണ്ടാകുന്നില്ല.
ലൂസിഫറിൽ കൈയടി വീഴുന്ന പ്ലോട്ടുകൾ ഓർഗാനിക്കായി സംഭവിച്ചതാണെങ്കിൽ എമ്പുരാനിൽ ആ മീറ്റർ പിടിച്ച് അത് റിപ്രൈസ് ചെയ്യാനുള്ള ശ്രമം കാണാം. "നിന്നെയാര് രക്ഷിക്കും?"എന്ന ചോദ്യത്തിനുള്ള "ഈ ചോദ്യം മുമ്പൊരിക്കലൊരാൾ ചോദിച്ചിട്ടുണ്ട്"എന്ന ഖുറേഷിയുടെ ഉത്തരം ഒരു ഡയറക്ട് റിപ്രൈസായിരുന്നെങ്കിൽ, "നിന്റെ തന്ത"എന്നൊരിടത്ത് ജതിനോട് പറയുമ്പോൾ അത് മേൽപറഞ്ഞ മീറ്റർ പിടിക്കലിന്റെ നേർസാക്ഷ്യമാകുന്നു.
പക്ഷേ ഇപ്പറഞ്ഞതുകൊണ്ടൊന്നും പൃഥ്വിരാജെന്ന സംവിധായകന്റെ ഗ്രാൻഡിയർ ഫിലിം മേക്കിംഗിനെ ഇകഴ്ത്താൻ കഴിയുന്നുമില്ല. മലയാളത്തിൽ ഇന്നോളം വന്നിട്ടുള്ളതിൽ വെച്ചേറ്റവും പ്രൊഡക്ഷൻ ക്വാളിറ്റിയുള്ള സിനിമയാണ് എമ്പുരാൻ.അങ്ങേയറ്റം സിലൗറ്റാണ് അതിന്റെ ഫ്രെയിമുകൾ. മരം കത്തി വീഴുന്നതിലുൾപ്പെടെയുള്ള L വിഷ്വലുകളുടെ മെറ്റഫോറിക്കൽ ഷോട്ടുകൾ സിനിമയിൽ സുലഭമായുണ്ട്.
കേരളരാഷ്ട്രീയത്തെ പിന്തുടരുമ്പോൾ പൃഥ്വി കാണിക്കുന്ന സട്ടിലിറ്റി ഖുറേഷിയുടെ ലോകത്തെ കാണിക്കുമ്പോൾ സംഭവിക്കുന്നില്ല. ഒരു മേക്കറുടെ പെഴ്സ്പെക്ടീവിൽ അതാണ് ശരിയെങ്കിലും, സ്റ്റീഫനോടും അയാളുടെ മിനിമലിസത്തിനോടും ഒബ്സസ്ഡായിട്ടുള്ള പ്രേക്ഷകൻ ഖുറേഷിയുടെ ലോകത്തോട് ഡിസ്കണക്ടഡാകുന്നുണ്ട്. സിനിമയുടെ ആകെത്തുക പലർക്കും ശരാശരിയായിത്തോന്നുന്നതും ഈ ഡിസ്കണക്ഷൻ കൊണ്ടുകൂടിയാകണം.ജംഗിൾ ഫൈറ്റിന് ലഭിക്കുന്ന സ്വീകാര്യതയും, ക്ലൈമാക്സ് ഫൈറ്റിനു ലഭിക്കുന്ന വിമർശനവും ഇതിനോട് ചേർത്തുവായിക്കണം.
ലൂസിഫറിന്റെ സീക്വൽ എന്ന ടാഗ് തന്നെയാണ് എമ്പുരാന്റെ അനുഗ്രഹവും, ശാപവും. വളരെ ഓർഗാനിക്കായ ഒരു ഹൈപ്പ് ഈ ടാഗ് സിനിമയ്ക്ക് നൽകുമ്പോൾ , പ്രീക്വലുമായുള്ള അനിവാര്യമായ താരതമ്യവും അതിന്റെ എസ്തറ്റിക് അപ്പീലും സിനിമയ്ക്ക് വിനയുമാകുന്നു. ഒരു സ്റ്റാൻഡ് എലോൺ ചിത്രമായിട്ട് വിലയിരുത്തുകയാണെങ്കിൽ ഇത്തരമൊരു സിനിമയുടെ ആവശ്യമുണ്ടോ എന്ന ചോദ്യം ഉയരാതെ പോകുന്നുമില്ല. പക്ഷേ ഒരു ട്രയോളജിയിലെ രണ്ടാമത്തെ ചിത്രം ബാക്കിനിർത്തിയേക്കാവുന്ന അപൂർണ്ണതകളുടെ ലീനിയൻസ് എമ്പുരാന് തീർച്ചയായും അവകാശപ്പെടാവുന്നതേ ഉള്ളൂ താനും.ഓവറോൾ, മലയാളത്തിൽ ഒരു നാഴികക്കല്ലാകേണ്ടിയിരുന്ന സിനിമ വെറുമൊരു ബോക്സ് ഓഫീസ് ഏണർ മാത്രമായി ഒതുങ്ങുന്നതിന്റെ നിരാശയാണ് മുന്നിട്ടുനിൽക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.