സെയ്ഫ് ജഹാംഗീറിനെ സംരക്ഷിച്ചു, കരിഷ്മ എന്നെ വീട്ടിലേക്ക് കൊണ്ടു പോയി; കരീന നൽകിയ മൊഴി പുറത്ത്
text_fieldsമുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റതുമായി ബന്ധപ്പെട്ട് കരീന കപൂർ പൊലീസിന് നൽകിയ മൊഴി പുറത്ത്. അപ്പാർട്ട്മെന്റിലെത്തിയ അക്രമി സെയ്ഫ് അലി ഖാനെ നിരവധി തവണ കുത്തിയെന്നും എന്നാൽ, ഒന്നും മോഷ്ടിച്ചിട്ടില്ലെന്നും കരീന പറഞ്ഞു.
ഇളയമകൻ ജഹാംഗീറിന്റെ മുറിയിലാണ് അക്രമിയെ ആദ്യം കണ്ടത്. വീട്ടുജോലിക്കാരി ബഹളം വെച്ചതോടെ സെയ്ഫ് അലിഖാൻ അങ്ങോട്ടേക്ക് എത്തുകയായിരുന്നു. തുടർന്ന് ജഹാംഗീറിന്റെ അടുത്തേക്ക് അക്രമി പോകുന്നത് സെയ്ഫ് അലിഖാൻ തടഞ്ഞു. മുറിയിലെ ആഭരണങ്ങൾ വെച്ചിരുന്ന പെട്ടി തുറന്നാണ് ഇരുന്നത്. പക്ഷേ ഇതിൽ നിന്ന് ഒരു ആഭരണം പോലും അക്രമി എടുത്തിരുന്നില്ല. ഭയന്നുപോയ തന്നെ സഹോദരി കരിഷ്മ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നും കരീന വെളിപ്പെടുത്തി.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സെയ്ഫിന്റെ ബാന്ദ്ര വെസ്റ്റിലെ സദ്ഗുരു ശരണ്‍ കെട്ടിടത്തില്‍ വെച്ച് നടന്‍ ആക്രമിക്കപ്പെട്ടത്. ശരീരത്തിൽ ആറുതവണ കുത്തേറ്റ സെയ്ഫിനെ ഉടൻ തന്നെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണ്.
അതേസമയം, നടനെ ആക്രമിച്ച പ്രതിയെ മൂന്നു ദിവസമായിട്ടും പിടികൂടാനായിട്ടില്ല. അക്രമി ബാന്ദ്ര റെയിൽവേ സ്റ്റേഷനിലെത്തിയ ചിത്രങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ച ആളെ വീണ്ടും കസ്റ്റഡിയിലെടുത്തെന്ന് സൂചനയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.