പ്രണയിച്ചു തീരാതെ രാജും സിമ്രനും; ലണ്ടനിലെ ലെസ്റ്റർ സ്ക്വയറിൽ ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ'
text_fields'തുജേ ദേഖാ തോ യേ ജാനാ സനം...' ഈ പാട്ട് ഒരിക്കലെങ്കിലും മൂളാത്തവരുണ്ടാവില്ല... ഇന്ത്യൻ സിനിമാചരിത്രത്തിൽ ഭാഷകളുടെ വേർതിരിവില്ലാതെ ആഘോഷിക്കപ്പെട്ട പ്രണയ ജോടികളാണ് ഷാരൂഖ് ഖാനും കജോളും തകർത്തഭിനയിച്ച ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയിലെ രാജും സിമ്രനും. ബോളിവുഡിലെ ഐക്കണിക് ഓൺ-സ്ക്രീൻ ജോടികളായ ഇവരുടെ വെങ്കല പ്രതിമ ഉടൻ തന്നെ ലണ്ടനിൽ ഉയരും. ഇതോടെ അവരുടെ ക്ലാസിക് ചിത്രമായ 'ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ' (ഡി.ഡി.എൽ.ജെ) ലണ്ടനിലെ ലെസ്റ്റർ സ്ക്വയറിലെ പ്രശസ്തമായ സീൻസ് ഇൻ ദി സ്ക്വയർ മൂവി ട്രെയിലിൽ ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ ചിത്രമായും മാറും. ബോളിവുഡ് മെഗാസ്റ്റാറുകളായ ഷാരൂഖ് ഖാന്റെയും കജോളിന്റെയും സിനിമയിലെ ഐക്കണിക് ഡി.ഡി.എൽ.ജെ പോസാണ് വെങ്കല പ്രതിമയിൽ ചിത്രീകരിക്കുക.
ലണ്ടനിലെ ലെസ്റ്റർ സ്ക്വയറിലെ 'സീൻസ് ഇൻ ദി സ്ക്വയർ' മൂവി ട്രെയിലിൽ ഒരു പുതിയ പ്രതിമ കൂടി ചേരുമെന്ന് ഹാർട്ട് ഓഫ് ലണ്ടൻ ബിസിനസ്സ് അലയൻസ് പ്രഖ്യാപിച്ചതായി യാഷ് രാജ് ഫിലിംസ് ആണ് അറിയിച്ചത്. ഇതോടെ ഡി.ഡി.എൽ.ജെയുടെ 30 ാം വാർഷികാഘോഷങ്ങൾക്കും തുടക്കം കുറിക്കും. ആദിത്യ ചോപ്രയുടെ സംവിധാന അരങ്ങേറ്റം അടയാളപ്പെടുത്തി നിരവധി അവാർഡുകൾ നേടിയ റൊമാൻസ്-കോമഡി ചിത്രമാണ് ഡി.ഡി.എൽ.ജെ.
കിങ്സ് ക്രോസ് സ്റ്റേഷനിൽ നിന്നുള്ള ഒരു ട്രെയിനിൽ ആരംഭിക്കുന്ന രണ്ട് പ്രവാസി ഇന്ത്യക്കാരായ രാജ്, സിമ്രാൻ എന്നിവരുടെ യൂറോപ്പിലും ഇന്ത്യയിലുമുടനീളവുമുള്ള പ്രണയകഥയാണ് 'ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ'. സിനിമയുടെ തുടക്കത്തിൽ രാജും സിമ്രാനും ആദ്യമായി പരസ്പരം അറിയാതെ കടന്നുപോകുന്ന രംഗത്തിൽ ലെസ്റ്റർ സ്ക്വയർ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രതിമ സ്ഥാപിക്കുന്നതോടെ താരങ്ങളായ ഷാരൂഖ് ഖാനും കജോളും കഴിഞ്ഞ 100 വർഷക്കാലത്തെ മറ്റ് പത്ത് ചലച്ചിത്ര ഐക്കണുകൾക്കൊപ്പം സീൻസ് ഇൻ ദി സ്ക്വയറിൽ അന്താരാഷ്ട്ര സിനിമ താരങ്ങളോടൊപ്പം ചേരും. ഹാരി പോട്ടർ, ലോറൽ & ഹാർഡി, ബഗ്‌സ് ബണ്ണി, സിംഗിൻ ഇൻ ദി റെയ്‌നിലെ ജീൻ കെല്ലി, മേരി പോപ്പിൻസ്, മിസ്റ്റർ ബീൻ, പാഡിങ്ടൺ, ഡി.സി സൂപ്പർ ഹീറോസ് ബാറ്റ്മാൻ, വണ്ടർ വുമൺ തുടങ്ങിയ പ്രശസ്ത സിനിമാ കഥാപാത്രങ്ങളുടെ പ്രതിമൾക്ക് അടുത്തായിരിക്കും ഡി.ഡി.എൽ.ജെയുടെയും പ്രതിമ.
ഹാർട്ട് ഓഫ് ലണ്ടൻ ബിസിനസ് അലയൻസിൻ്റെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് മാർക്ക് വില്യംസ് അന്താരാഷ്ട്ര സിനിമയിലെ മറ്റ് പ്രശസ്തരായ കലാകാരന്മാർക്കൊപ്പം ഷാരൂഖിൻ്റെയും കജോളിൻ്റെയും പ്രതിമകൾ ട്രെയിലിൽ ഉൾപ്പെടുത്തുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു.
'ബോളിവുഡിൻ്റെ ആഗോള ജനപ്രീതിക്കും ലണ്ടൻ്റെ സമ്പന്നമായ വൈവിധ്യത്തിനും അനുയോജ്യമായ ആദരം' എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.