അവദ് ഫോറസ്റ്റ് ഡിവിഷനിൽ വർഷങ്ങൾക്ക് ശേഷം 131 സാരസ് കൊക്കുകളെ കണ്ടെത്തി
text_fieldsലഖ്നോ: ഉത്തർപ്രദേശ് വനംവകുപ്പ് നടത്തിയ സെൻസസ് പ്രകാരം ലഖ്നോ നഗരത്തിലെ മലിഹാബാദ് പ്രദേശം ഉൾപ്പെടെ അവദ് വനമേഖലയിൽ വർഷങ്ങൾക്ക് ശേഷം 131 സാരസ് കൊക്കുകളെ കണ്ടെത്തി. 126 പ്രായപൂര്‍ത്തിയായ കൊക്കുകളെയും അഞ്ച് കുഞ്ഞുങ്ങളെയുമാണ് കണ്ടെത്തിയത്. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവയുടെ സാന്നിധ്യം മലിഹാബാദില്‍ സ്ഥിരീകരിക്കുന്നത്.
മലിഹാബാദ് പ്രദേശം സാരസ് കൊക്കുകൾക്ക് വളരാൻ അനുയോജ്യമായ അന്തരീക്ഷമാണ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത വിഭാഗമാണ് സാരസ് കൊക്കുകള്‍. അതിനാല്‍ ഇവയെ വളര്‍ത്തുന്നത് നിയമപ്രകാരം കുറ്റകരമാണ്. സെൻസസിന്റെ ഭാഗമായ ലഖ്‌നോ സർവകലാശാലയിലെ സുവോളജി വിഭാഗം പ്രൊഫസർ അമിത കനൗജിയ പറഞ്ഞു.
ജൂൺ 26,27 എന്നിങ്ങനെ രണ്ടു ദിവസങ്ങളായിട്ടാണ് സാരസ് കൊക്കുകളെ കണ്ടെത്തിയത്. അവദ് വനമേഖലയുടെ മഹദിയ പ്രദേശത്ത് മാത്രം 67 സാരസ് കൊക്കുകളെ കണ്ടെത്തിയിട്ടുണ്ട്. 2022-ലെ സെൻസെക്സ് പ്രകാരം സംസ്ഥാനത്ത് 19,000 സാരസ് കൊക്കുകളെയാണ് കണ്ടെത്തിയത്.
സാരസ് കൊക്കുകൾ തണ്ണീർത്തട മേഖലകളില്‍ സാധാരണയായി കാണപ്പെടുന്നവയും ഉത്തര്‍ പ്രദേശിന്റെ സംസ്ഥാന പക്ഷിയുമാണ്. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ 3 പ്രകാരം സംരക്ഷിക്കപ്പെടുന്നവയുമാണ് ഇവ. വലിയ ഉയരത്തിൽ പറക്കാൻ സാധിക്കുന്ന പക്ഷികളായ ഇവയ്ക്ക് 150 സെന്റീമീറ്റർ വരെ ഉയരം ഉണ്ടാകാറുണ്ട്. ഇണകളായി ജീവിക്കുന്നവയാണ് എന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഏറ്റവും പുതിയ സെന്‍സസിന്റെ അന്തിമ റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉത്തര്‍പ്രദേശ് വനംവകുപ്പ് പുറത്ത് വിടുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.