ആനയിറങ്കൽ ഡാം കടന്ന് അരിക്കൊമ്പൻ, 301 കോളനി ഭാഗത്തേക്ക് തിരിച്ച് കയറി
text_fieldsഇടുക്കി: ഇടുക്കിയിലെ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ നാശം വിതക്കുന്ന അരിക്കൊമ്പൻ ആനയിറങ്കൽ ഡാം കടന്ന് 301 കോളനി ഭാഗത്തേക്ക് തിരിച്ച് കയറി. മയക്ക് വെടി വെക്കുന്നതിനു മുന്നോടിയായുള്ള വനം വകുപ്പിന്‍റെ സംഘങ്ങളുടെ രൂപീകരണത്തിനുള്ള യോഗം നാളെ നടക്കും.
ഇന്നലെ വൈകീട്ട് ഒരു പിടിയാനക്കും രണ്ട് കുട്ടിയാനകൾക്കുമൊപ്പമാണ് അരിക്കൊമ്പൻ പെരിയ കനാൽ എസ്റ്റേറ്റ് ഭാഗത്തെത്തിയത്. ശീയപാതയിൽ വാഹനങ്ങളും ആളുകളുടെ തിരക്കും ഉണ്ടായിരുന്നതിനാൽ തിരികെ ആനയിറങ്കൽ ഭാഗത്തേക്ക് തിരിച്ചെത്തി. നിലവിൽ 301 കോളനിക്ക് സമീപമാണ് അരിക്കൊമ്പനുള്ളത്.
നിരീക്ഷണത്തിനായി വാച്ചർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വയനാട്ടിൽ നിന്നെത്തിയ ആർആർടിയും ഡോ. അരുൺ സഖറിയയും ചിന്നക്കനാലിൽ തുടരുകയാണ്. ആനയെ മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായിയുള്ള ഒരുക്കങ്ങൾ വനം വകുപ്പ് തുടരുകയാണ്.
മേഖലയിലെ പ്രശ്നക്കാരുടെ തലവൻ അരിക്കൊമ്പനാണെന്നും അവനെ പിടികൂടി ഇവിടെനിന്ന് മാറ്റിയാൽ ആനയാക്രമണങ്ങൾ കുറയുമെന്നാണ് വിലയിരുത്തൽ. അരിക്കൊമ്പന്റെ പത്ത് വർഷത്തെ പ്രവൃത്തിയും സ്വഭാവസവിശേഷതകളും വനംവകുപ്പിന്റെ പക്കലുണ്ട്. ആനകളുടെ സഞ്ചാരപാതയും മാപ്പ് ചെയ്തിട്ടുണ്ട്. കൊമ്പൻമാരിൽ എറ്റവും ആക്രമണോത്സുകതയുള്ളത് അരിക്കൊമ്പനാണെന്ന് ഈ വിവരങ്ങളിൽനിന്ന് വ്യക്തമാകുന്നു. ഈ കൊമ്പന്റെ സ്വഭാവം പ്രവചനാതീതമാണ്. അതിനാൽ നേതൃസ്ഥാനം വഹിക്കുന്ന ആനയെ നീക്കിയാൽ ആക്രമണങ്ങൾ സ്വാഭാവികമായും കുറയുമെന്ന് വനംവകുപ്പിന്റെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.