ഫ്രാൻസിൽ നദിയിലടിഞ്ഞ തിമിംഗലത്തെ രക്ഷിച്ചു
text_fieldsസെന്‍റ് പിയർ ലാ ഗ്യാരൻ: വടക്കൻ ഫ്രാൻസിൽ ഒരാഴ്ചയിൽ കൂടുതലായി സിയൻ നദിയിൽ അടിഞ്ഞ ബെലൂഗ തിമിംഗലത്തെ രക്ഷിച്ചു. 800 കിലോ ഭാരവും മൂന്ന് മീറ്റർ നീളവുമുള്ള തിമിംഗലത്തെ 24 ഡൈവേഴ്സും രക്ഷാപ്രവർത്തകരും ചേർന്ന് ആറ് മണിക്കൂറത്തെ പ്രയത്നത്തിനൊടുവിലാണ് നദിയിൽ നിന്ന് സുരക്ഷിതമായ അന്തരീക്ഷത്തിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ക്രെയ്നുപയോഗിച്ച് വലയിൽ ആക്കിയ തിമിംഗലം വെറ്റിനറി വിദഗ്ധരുടെ നിരീക്ഷണത്തിലാണ്.
ആർട്ടിക് വാട്ടേഴ്സിൽ മാത്രം കണ്ടുവരുന്ന ബെലൂഗ തിമിംഗലങ്ങൾ വംശനാശ ഭീഷണി നേരിടുന്നവയാണ്. ഇതിനെ ശീതീകരിച്ച് ട്രക്കിലാക്കി കടലിലേക്ക് കൊണ്ടുപോകുമെന്ന് രക്ഷാപ്രവർത്തക സംഘത്തിന്‍റെ ജനറൽ സെക്രട്ടറി ഇസബെൽ ഡോർലിയറ്റ് പൂസറ്റ് പറഞ്ഞു.
ഒരാഴ്ച മുമ്പാണ് തിമിംഗലം നോർമൻഡിയിൽ നിന്ന് 130 കി.മീ. അകലെ നദിയിൽ വന്നടിഞ്ഞത്. ഇവിടെ തിമിംഗലം കുടുങ്ങിപ്പോവുകയായിരുന്നു. അതിന് ഇരയേയും കിട്ടിയില്ല. എങ്കിലും തിമിംഗലത്തിന്‍റെ ആരോഗ്യം തൃപ്തികരമാണെന്ന് മറൈൻലാന്‍റ് സീ ആനിമൽ പാർക്കിലെ അധികൃതർ അറിയിച്ചു. തിമിംഗലത്തെ മൂന്ന് ദിവസം നിരീക്ഷിക്കുകയും ചികിത്സ നൽകുകയും ചെയ്ത ശേഷമാകും കടലിലേക്ക് വിടുക.
ബെലൂഗയുടെ സംരക്ഷണത്തിനായി സ്ഥാപനങ്ങളും വ്യക്തികളും സാമ്പത്തിക സഹായങ്ങൾ നൽകിയതായി അധികൃതർ അറിയിച്ചു. ഫ്രാൻസിൽ കണ്ടെത്തിയ രണ്ടാമത്തെ ബെലൂഗ തിമിംഗലമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.