ബാണാസുര, കാരാപ്പുഴ ഡാമുകളിൽ ജലസംഭരണം പകുതിയാക്കണം -പ്രകൃതി സംരക്ഷണ സമിതി
text_fieldsകൽപറ്റ: കാലാവസ്ഥ പ്രതിസന്ധിയുടെ കെടുതികൾ ജില്ലയിലും ഗുരുതരമായി ബാധിച്ച സാഹചര്യത്തിൽ ഒക്ടോബർ അവസാനം വരെ ബാണാസുര സാഗർ, കാരാപ്പുഴ അണക്കെട്ടുകളിലെ ജലസംഭരണം പകുതിയായി കുറക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഏഷ്യയിലെ ഏറ്റവും വലിയ എർത്ത് ഡാമാണ് ബാണാസുര സാഗർ. കാരാപ്പുഴയും എർത്ത് ഡാമാണ്.
നാലു പഞ്ചായത്തുകളെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നതാണ് ബാണാസുര സാഗറിലെ ജലനിരപ്പ്. ഡാം കമ്മീഷൻ ചെയ്ത ശേഷം പതിനായിരക്കണക്കിന് ഏക്കർ കൃഷിഭൂമി വെള്ളത്തിലാക്കുന്ന മിന്നൽ പ്രളയം എല്ലാ വർഷവും ആവർത്തിക്കുന്നുണ്ട്. അനേക കോടി രൂപയുടെ കാർഷിക-സ്വത്ത് നഷ്ടങ്ങൾക്ക് കെ.എസ്.ഇ.ബി നഷ്ടപരിഹാരം നൽകിയിട്ടില്ല. ദുരിതം മാത്രം സൃഷ്ടിക്കുന്ന ഈ ഡാം വയനാടിന് ഒരു പ്രയോജനവും ചെയ്യുന്നുമില്ല.
അഞ്ച് കോടി രൂപ അടങ്കലിൽ 30 വർഷം മുമ്പ് തുടങ്ങി 500 കോടി ചിലവഴിച്ചിട്ടും നൂറുകണക്കിന് ഏക്കർ നെൽവയൽ വെള്ളത്തിലാക്കിയതും ആദിവാസികളെയും കർഷകരെയും കുടിയിറക്കിയതുമല്ലാതെ ഒരു ഹെക്ടർ കൃഷി ഭൂമിക്ക് പോലും വെള്ളം നൽകാൻ കാരാപ്പുഴക്ക് കഴിഞ്ഞിട്ടില്ല. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കുപ്രസിദ്ധമാകുകയാണ് കാരാപ്പുഴ ഡാം.
രണ്ടു എർത്ത് ഡാമുകളുടെ സുരക്ഷയെ കുറിച്ച് ഗുരുതര ആശങ്കൾ നാട്ടുകാരിൽ മാത്രമല്ല, ശാസ്ത്രജ്ഞരിലും വിദഗ്ദരിലും ഉയർന്നുവന്നിട്ടുണ്ട്. സമീപ വർഷങ്ങളിൽ മേഘസ്ഫോടനത്തിന് സമാനമായ മഴയാണ് ബാണാസുര സാഗർ പ്രദേശത്ത് പെയ്തു വരുന്നത്.
2019 ആഗസ്റ്റ് എട്ടിന് 295 മില്ലീമീറ്ററും ഒമ്പതിന് 515.5 മില്ലീമീറ്ററും മഴയാണ് ഡാമിന്റെ കൺട്രോൾ ഷാഫ്റ്റ് ഏരിയയിൽ പെയ്തത്. വൃഷ്ടിപ്രദേശത്ത് ഇത് യഥാകൃമം 391, 438 സെന്റീമീറ്ററാണ്. നാഷനൽ സെന്റർ ഫോർ എർത്ത് സ്റ്റഡീസ് സെന്ററിന്റെ സോണേഷൻ മാപ്പിൽ ഈ പ്രദേശങ്ങൾ അതീവ ഗുരുതരമായ റെഡ്ഡ് കാറ്റഗറി സോണിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചെങ്കുത്തായ മലഞ്ചെരിവുകളാണ് ബാണാസുര സാഗറിന്റെ വൃഷ്ടിപ്രദേശങ്ങൾ മുഴുവൻ.
മേഘസ്ഫോടനമോ അതിതീവ്ര മഴയോ ഉണ്ടായാൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തീർച്ചയാണ്. പ്രളയജലം താങ്ങാൻ റിസർവ്വോയറിന് കഴിയില്ല. 2012 ൽ കുടക് മലനിരകളിലുണ്ടായ ഉരുൾപൊട്ടലിലെ പാറയും മണ്ണും വൃക്ഷാവശിഷടങ്ങളും അടിഞ്ഞ് പഴശ്ശി ഡാം മിന്നൽ വേഗത്തിൽ നിറഞ്ഞ് കവിഞ്ഞൊഴുകുകയും തെക്ക് വശത്ത് വൻ ഗർത്തമുണ്ടാക്കി ജലം കുതിച്ചൊഴുകുകയും ചെയ്ത സംഭവം അധികൃതരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. പഴശ്ശി ഡാം അന്നു തകരാതിരുന്നത് കോൺക്രീറ്റ് ഡാം ആയതുകൊണ്ടു മാത്രമാണ്. ഗുരുതര സ്ഥിതിവിശേഷം കണക്കിലെടുത്ത് രണ്ടു ഡാമുകളെയും കുറിച്ച് പഠനം നടത്തി ശുപാർശ സമർപ്പിക്കാൻ വിദഗ്ധ സമിതിയെ നിയമിക്കണമെന്നും സമിതിയുടെ നിർദേശങ്ങൾ ലഭ്യമാകുന്നതുവരെ ഡാമുകളിലെ ജലവിതാനം നേർപകുതിയായി കുറക്കണമെന്നും പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. യു.സി. ഹുസൈൻ, തോമസ് അമ്പലവയൽ, സണ്ണി മരക്കടവ്, ബാബു മൈലമ്പാടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.