അബ്ദാലിയെ പച്ചപ്പണിയിക്കാൻ ഹരിത കുവൈത്ത്...
text_fieldsകുവൈത്ത് സിറ്റി: അൽ അബ്ദാലിയ പ്രകൃതിസംരക്ഷണ കേന്ദ്രത്തെ പച്ചപ്പണിയിക്കുക എന്ന ലക്ഷ്യവുമായി തുടർച്ചയായ നാലാം വർഷവും ‘ഹരിത കുവൈത്ത്’കാമ്പയിൻ. ഇതിന്റെ ഭാഗമായി ഇവിടെ 500 മരം നട്ടുപിടിപ്പിക്കും.
യുനൈറ്റഡ് നേഷൻസ് ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാം (യു.എൻ-ഹാബിറ്റാറ്റ്) കുവൈത്ത് ഓയിൽ കമ്പനിയുമായി (കെ.ഒ.സി) സഹകരിച്ചാണ് ‘ഹരിത കുവൈത്ത്’നടപ്പാക്കുന്നത്. പാരിസ്ഥിതിക പ്രതിബദ്ധതയും കാർബൺ ന്യൂട്രാലിറ്റി വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമായാണ് കുവൈത്തിലെ എണ്ണമേഖലയായ അൽ അബ്ദാലിയ പ്രകൃതിദത്ത റിസർവ് തിരഞ്ഞെടുത്തതെന്ന് ജി.സി.സിയിലെ യു.എൻ-ഹാബിറ്റാറ്റ് മിഷൻ ഡെപ്യൂട്ടി ഹെഡ് ഖ്വാസി അൽ ദുഐജ് പറഞ്ഞു. മരുഭൂവത്കരണത്തിനെതിരെ പോരാടുന്നതും കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതും ഇതുവഴി ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. നട്ടുപിടിപ്പിച്ച മരങ്ങൾ കുവൈത്തിലെ മരുഭൂമി പരിസ്ഥിതിയിൽനിന്നുള്ളതും അനുയോജ്യവുമാണെന്നും അൽ ദുഐജ് പറഞ്ഞു.
സുസ്ഥിരമായ അന്തരീക്ഷം നിലനിർത്താൻ മരം നടൽ പ്രധാന നയമാണെന്ന് കെ.ഒ.സി പബ്ലിക് റിലേഷൻസ് ആൻഡ് ഇൻഫർമേഷൻ ഗ്രൂപ് മാനേജർ മുഹമ്മദ് അൽ ബസ്രി പറഞ്ഞു. അൽ അബ്ദാലിയ റിസർവിൽ കമ്പനി വളരെയധികം ശ്രദ്ധനൽകുന്നുണ്ട്. ദേശീയ സ്ഥാപനങ്ങളുമായും യു.എൻ ഹാബിറ്റാറ്റുകളുമായും സഹകരിച്ച് കുവൈത്തിന്റെ സുസ്ഥിര വികസനലക്ഷ്യം കൈവരിക്കുന്നതിന് കെ.ഒ.സി മുൻഗണന നൽകുന്നതായും അദ്ദേഹം പറഞ്ഞു.
കാമ്പയിനിൽ ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധാനംചെയ്ത് അംബാസഡർ ഡോ. ആദർശ് സ്വൈക തൈനട്ടു. പരിപാടി സംഘടിപ്പിച്ചതിന് യു.എൻ-ഹാബിറ്റാറ്റ്, കെ.ഒ.സി എന്നിവരെ അംബാസഡർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.