കാലാവസ്ഥാ ഗ്രൂപിനുള്ള പിന്തുണ അവസാനിപ്പിച്ച് ജെഫ് ബെസോസ് ഫണ്ട്; യു.എസ് ശതകോടീശ്വരന്മാർ ‘ട്രംപിനെ വണങ്ങുന്ന’തിന്റെ ഭാഗമെന്ന് വിമർശനം
text_fieldsവാഷിംങ്ടൺ: കാലാവസ്ഥാ പ്രതിസന്ധിക്കും ജൈവവൈവിധ്യത്തിനുമായി നൽകിവരുന്ന ജെഫ് ബെസോസിന്റെ 10 ബില്യൺ ഡോളറിന്റെ ‘എർത്ത് ഫണ്ട്’ അവസാനിപ്പിച്ചതായി റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലാവസ്ഥാ സർട്ടിഫിക്കേഷൻ ഓർഗനൈസേഷനുകളിലൊന്നാണ് ധനസഹായം നിർത്തിവെച്ചത്. യു.എസ് ശതകോടീശ്വരന്മാർ ‘ട്രംപിനെ വണങ്ങുന്നു’വെന്നും അദ്ദേഹത്തിന്റെ കാലാവസ്ഥാ വിരുദ്ധ വാചാടോപങ്ങളിൽ അവർ സ്വാധീനിക്കപ്പെടുന്നുവെന്നുമുള്ള വാദങ്ങൾക്കിടെയാണ് ഇത്.
പാരീസ് ഉടമ്പടിക്ക് അനുസൃതമായി കമ്പനികൾ കാർബൺ പുറന്തള്ളൽ കുറക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്ന ഒരു അന്താരാഷ്ട്ര ബോഡിയായ ‘സയൻസ് ബേസ്ഡ് ടാർഗറ്റ്സ് ഇനിഷ്യേറ്റീവ്സ് (എസ്.ബി.ടി.ഐ) എന്ന സംരംഭത്തെ പിന്തുണക്കുന്നതായിരുന്നു ബെസോസ് എർത്ത് ഫണ്ട്.
മൂന്ന് വർഷത്തെ പ്രതിബദ്ധതയായി 18 മില്യൺ ഡോളർ കാലഹരണപ്പെട്ടുവെന്ന് ‘എർത്ത് ഫണ്ടി’ന്റെയും എസ്.ബി.ടി.ഐയുടെയും വക്താക്കൾ പറഞ്ഞു. ഭാവി പിന്തുണയെക്കുറിച്ച് എർത്ത് ഫണ്ട് അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാൽ, എസ്.ബി.ടി.ഐയുമായി പരിചയമുള്ള ഗവേഷകരും ഓർഗനൈസേഷനിലെ ഉപദേശകരും ഈ നീക്കത്തെ എതിർത്തു. സമ്പന്നരായ വ്യക്തികൾ ഫണ്ടിങ്ങിൽനിന്ന് പിൻമാറുന്ന വിശാല പ്രവണതയുടെ ഭാഗമാണ് ഈ നീക്കമെന്ന് അവർ ആശങ്ക ഉയർത്തി.
യു.എസ് പ്രസിഡന്റ് കാലാവസ്ഥാ വ്യതിയാനം ഒരു തട്ടിപ്പ് ആണെന്ന് മുമ്പ് പറഞ്ഞിരുന്നു. ‘ഒരു കൂട്ടം ശതകോടീശ്വരന്മാർ ട്രംപിനെ വണങ്ങുന്ന വിധത്തിലാണ് ബെസോസ് ട്രംപിനെ വണങ്ങുന്നത്’ -എസ്.ബി.ടി.ഐയുടെ സാങ്കേതിക കൗൺസിലിലെ പ്രഫസർ ഡോറിൻ സ്റ്റാബിൻസ്‌കി പറഞ്ഞു.
കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചുള്ള പരാമർശങ്ങൾ യു.എസ് സർക്കാർ വെബ്‌സൈറ്റുകളിൽ ഉടനീളം നീക്കം ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം ട്രംപിന്റെ സ്ഥാനാരോഹണത്തിനു മുമ്പ്, യു.എസിലെ ആറു വലിയ ബാങ്കുകൾ ആഗോള ബാങ്കിംഗ് വ്യവസായത്തിന്റെ ‘നെറ്റ് സീറോ ടാർഗെറ്റ്’ സെറ്റിംഗ് ഗ്രൂപ്പിൽ നിന്ന് പുറത്തുപോയിരുന്നു.
എസ്.ടി.ബി.ഐക്ക് ഇനി ഫണ്ട് നൽകേണ്ടതില്ലെന്ന നീക്കം ‘യഥാർത്ഥത്തിൽ നിരാശാജനകമാണെന്നും എന്നാൽ ഈ ഘട്ടത്തിൽ പ്രത്യേകിച്ച് ആശ്ചര്യകരമായി തോന്നുന്നില്ല എന്നും ആക്ഷൻ എയ്ഡ് യു.എസ്.എയിലെ സീനിയർ പോളിസി അനലിസ്റ്റായ കെല്ലി സ്റ്റോൺ പറഞ്ഞു. ഏറ്റവും വലിയ കോർപ്പറേറ്റ്-സാമ്പത്തിക അഭിനേതാക്കളിൽ നിന്ന് കാലാവസ്ഥാ വാഗ്ദാനങ്ങളിൽ നിന്നും വലിയൊരു പിൻവാങ്ങൽ സാധ്യത കാണുന്നുവെന്നും അവർ നിരാശ പ്രകടിപ്പിച്ചു.
ഇത് പൊതുവെ ഹരിത നിക്ഷേപത്തെയും ഊർജ പരിവർത്തനങ്ങളിലെ നിക്ഷേപത്തെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് തനിക്ക് ആശങ്കയുണ്ട്. കാരണം വാഷിംങ്ടണിൽ നിന്നുള്ള സിഗ്നൽ ഇപ്പോൾ വളരെ ശക്തമാണ്. പുനഃരുപയോഗ ഊർജങ്ങളും മറ്റ് തരത്തിലുള്ള സീറോ കാർബൺ അല്ലെങ്കിൽ ലോ കാർബൺ സമീപനങ്ങളും യു.എസ് നിരുത്സാഹപ്പെടുത്തുന്നുവെന്നും യു.എസിലെ ലാഭരഹിത പിവറ്റ് പോയിന്റിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ പീറ്റർ റിഗ്സ് പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിലിൽ എസ്.ബി.ടി.ഐ സ്വമേധയാ കാർബൺ വിപണിയിൽ നിന്ന് കാർബൺ ഓഫ്‌സെറ്റുകൾ ഉപയോഗിക്കാൻ കമ്പനികളെ അനുവദിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഈ നീക്കത്തിൽ ചിലർ ‘ബെസോസ് എർത്ത് ഫണ്ടിന്റെ’ സ്വാധീനമുള്ളതായി വിശ്വസിക്കുന്നു. തങ്ങളോട് കൂടിയാലോചിച്ചിട്ടില്ലെന്ന് പറഞ്ഞ ജീവനക്കാരിൽ നിന്ന് ഇതിനെതിരെ ആഭ്യന്തര രോഷം ഉയരുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.