പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളി: കൊച്ചി നഗരപരിധിയിൽ ഈ വർഷം 864 കേസുകൾ
text_fieldsകൊച്ചി: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ഊർജിതമാക്കിയതോടെ കേസുകളിൽ വ൯ വർധന. സിറ്റി പൊലീസ് കമീഷണർക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ ഈ വർഷം ഇതിനകം രജിസ്റ്റർ ചെയ്തിരിക്കുന്നത് 864 കേസുകളാണ്.
എസ്.പിക്ക് കീഴിൽ റൂറൽ ജില്ലാ മേഖലയിൽ 48 കേസുകളും രജിസ്റ്റർ ചെയ്തു. നഗരമേഖലയിൽ നൂറ് വാഹനങ്ങളും റൂറൽ ജില്ലയിൽ ഒമ്പത് വാഹനങ്ങളും മാലിന്യം തള്ളലുമായി ബന്ധപ്പെട്ട് പൊലീസ് പിടിച്ചെടുത്തു.
നടപടി കർശനമായതിനെ തുടർന്ന് കഴിഞ്ഞ മാസം നഗരമേഖലയിൽ രജിസ്റ്റർ ചെയ്തത് 522 കേസുകളാണ്. ഈ മാസം ഇതുവരെ 214 കേസുകളും രജിസ്റ്റർ ചെയ്തു. ജനുവരിയിൽ എട്ട്, ഫെബ്രുവരിയിൽ 19, മാർച്ചിൽ 101 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. ജനുവരി മുതൽ ഇതുവരെ ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഹാർബർ പൊലീസാണ് – 110.
ഏറ്റവുമധികം വാഹനങ്ങൾ കുടുങ്ങിയതും ഇവിടെത്തന്നെ – 39. സെ൯ട്രൽ പൊലീസ് 91 കേസുകളെടുത്തു. നാല് വാഹനങ്ങളും പിടികൂടി. സൗത്ത് പൊലീസ് 74 പേരെയാണ് മാലിന്യം തള്ളിയതിന് പ്രതിപ്പട്ടികയിൽ ചേർത്തത്. നോർത്ത് പൊലീസ് 64 കേസ്, ഹിൽപാലസ് പൊലീസ് 63 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.
നഗരമേഖലയിൽ പിടിച്ചെടുത്ത വാഹനങ്ങളിൽ 42 എണ്ണം തുടർനടപടികളുടെ ഭാഗമായി കോടതിക്ക് കൈമാറി. റൂറൽ ജില്ലാ മേഖലയിൽ ഏറ്റവും കൂടുതൽ കേസുകൾ ആലുവ സബ് ഡിവിഷനിലെ സ്റ്റേഷനുകളിലാണ് – 21. മുനമ്പം – 2, പെരുമ്പാവൂർ - 18, മൂവാറ്റുപുഴ –അഞ്ച്, പുത്ത൯കുരിശ് – രണ്ട് എന്നിങ്ങനെയാണ് മറ്റ് സബ് ഡിവിഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം. മൂന്ന് ടാങ്കർ ലോറികളും ഒരു ടോറസ് ലോറിയും രണ്ട് പിക്കപ്പ് വാനുകളും രണ്ട് ഓട്ടോറിക്ഷകളും ഒരു ബൈക്കും മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.