വിലക്കില്ല; കാഴ്ച നുകരാൻ പൈതൽമലയിലേക്ക് വരാം...
text_fieldsശ്രീകണ്ഠപുരം: കനത്ത മഴയെത്തുടർന്ന് വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഏർപ്പെടുത്തിയ യാത്രവിലക്ക് നീക്കി. വ്യാഴാഴ്ച മുതലാണ് സഞ്ചാരികൾക്കുള്ള വിലക്ക് നീക്കിയത്. രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
സമുദ്രനിരപ്പിൽനിന്ന് 4500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പൈതൽമല അത്യപൂർവ സസ്യങ്ങളുടെയും വന്യജീവികളുടെയും കേന്ദ്രം കൂടിയാണ്.
കാഴ്ചയുടെ വേറിട്ട രസങ്ങൾ നൽകുന്നതിനാൽ മാമല സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. വറ്റാത്ത നീരുറവയും കോടമഞ്ഞും കാടും നേർത്ത മഴയും നേർക്കാഴ്ചയുമെല്ലാം ഇവിടത്തെ പ്രത്യേകതയാണ്. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ് പ്രവേശന ഫീസ്. കഴിഞ്ഞ കോവിഡ് കാലത്ത് പൂർണമായും സഞ്ചാര വിലക്കിലായിരുന്ന പൈതൽ പിന്നീട് തുറന്നെങ്കിലും വേനലിൽ കാട്ടുതീ ഭീതിയിൽ വീണ്ടും പ്രവേശനം നിരോധിച്ചിരുന്നു.
മഴക്കാഴ്ച കാണാനെത്തുന്ന സഞ്ചാരികളെ ഏറെ നിരാശരാക്കിയാണ് കഴിഞ്ഞയാഴ്ചയും പ്രവേശനം വിലക്കിയത്. അപ്പോഴും പൈതലിന്റെ സമീപ വിനോദസഞ്ചാര കേന്ദ്രങ്ങളായ പാലക്കയംതട്ടിലും കാഞ്ഞിരക്കൊല്ലിയിലും അളകാപുരിയിലും മതിലേരിത്തട്ടിലുമെല്ലാം സഞ്ചാരികളുടെ ഒഴുക്കായിരുന്നു.
യാത്രവിലക്ക് നീങ്ങിയതോടെ വരുംദിവസങ്ങളിൽ പൈതൽമലയിൽ കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.