ഗൾഫ് മാധ്യമം 'ഹീൽമി കേരളക്ക്' ഉജ്വല തുടക്കം
text_fieldsമസ്കത്ത്: ആരോഗ്യ മേഖലയിലെ കേരളത്തിന്‍റെ ആഗോള മാതൃകകൾ ഒമാനി സമൂഹത്തിന് മുന്നിൽ തുറന്ന് ഗൾഫ് മാധ്യമം 'ഹീൽമി കേരളക്ക്' തുടക്കമായി. ഒമാൻ ഹെൽത്ത് എക്സിബിഷനോടനുബന്ധിച്ച് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ ഇന്ത്യൻ പവലിയനിലെ 'ഹീൽമി കേരള' സയ്യിദ് ഫഹർ ബിൻ ഫാത്തിക് ബിൻ ഫഹർ അൽ സഈദ് ഉദ്ഘാടനം ചെയ്തു.
കേരളമടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വിദേശ രാജ്യങ്ങളിൽനിന്ന്, വിശിഷ്യ ഒമാനിൽനിന്നടക്കം നിരവധി പേരാണ് ചികിത്സതേടി എത്തുന്നതെന്ന് വിശിഷ്ടാഥിതിയായി പങ്കെടുത്ത ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം സൗകര്യങ്ങളാണ് കേരളത്തിലടക്കമുള്ളതെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നതാണ് പ്രദർശനം. കോവിഡിന് ശേഷം ഇന്ത്യയിലെ ആരോഗ്യ ടൂറിസം മേഖലയിൽ ഉണർവ് പ്രകടമാണ്. ഇത് പ്രയോജനപ്പെടുത്താൻ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രാലയത്തിന്‍റെ സഹകരണത്തോടെ എക്‌സിബിഷൻസ് ഓർഗനൈസിങ് കമ്പനിയായ 'കണക്ടാണ്' ഒമാൻ ഹെൽത്ത് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. കേരളത്തിൽനിന്നുള്ള പ്രമുഖരായ 40ലധികം ആരോഗ്യ സ്ഥാപനങ്ങളാണ് 'ഹീൽമി കേരള'യുടെ ഭാഗമായി പങ്കെടുക്കുന്നത്. ബുധനാഴ്ച വരെ നീളുന്ന പരിപാടിയിൽ രാവിലെ ഒമ്പത് മുതൽ രാത്രി എട്ടുവരെയാണ് പ്രവേശനം. പ്രമേഹം, നടുവേദന, വന്ധ്യത, നേത്രരോഗം, ഇ.എൻ.ടി, ആയൂർവേദം, യൂനാനി തുടങ്ങിയ വിഭാഗങ്ങളിലായി സൗജന്യ പരിശോധനയും കേരളത്തിലെ പ്രശസ്ത ആതുരാലയങ്ങളിലെ ഡോക്ടർമാരുടെ സേവനവും സ്റ്റാളുകളിൽ ലഭ്യമാണ്. ആദ്യദിനം സ്വദേശികളടക്കമുള്ള നൂറുകണക്കിനാളുകളാണ് ഈ സേവനം പ്രയോജനപ്പെടുത്തിയത്. സന്ദർശകരുടെ സൗകര്യം കണക്കിലെടുത്ത് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കേരളത്തിന്‍റെ ആരോഗ്യമേഖലയിലെ നേട്ടങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുക എന്നതാണ് 'ഗൾഫ് മാധ്യമം' ഹീൽമി കേരള പവലിയനിലൂടെ ലക്ഷ്യമിടുന്നത്. യൂറോപ്പിനോട് കിടപിടക്കുന്നതാണ് കേരളത്തിന്‍റെ ആരോഗ്യമേഖല. പരമ്പരാഗത ചികിത്സാരീതിയുൾപ്പെടെ കേരളത്തിന്‍റെ ആരോഗ്യ മേഖലയിലെ ഉണർവ്വുകൾ ഒമാനി സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനൊപ്പം ആഗോളതലത്തിലേക്കുകൂടി വ്യാപിപ്പിക്കാനും മേളകൊണ്ട് ലക്ഷ്യമിടുന്നുണ്ട്. സുൽത്താനേറ്റിലെ ഏറ്റവും വലിയ ആരോഗ്യമേളയാണ് ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസ്.
ഉദ്ഘാടന ചടങ്ങിൽ ഗൾഫ് മാധ്യമം ഒമാൻ റസിഡന്‍റ് മാനേജർ ഷക്കീൽ ഹസ്സൻ, ഗൾഫ് മാധ്യമം ഗ്ലോബൽ ബിസിനസ് ഹെഡ് മുഹമ്മദ്ദ് റഫീഖ്, കൺട്രി ഹെഡ്-ഓപറേഷൻ മുഹസിൻ എം. അലി, കൺട്രിഹെഡ്-ബിസിനസ് സൊലൂഷൻ കെ. ജുനൈസ്, മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.