Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ലീഗിലായിരുന്ന കാലത്ത്...

‘ലീഗിലായിരുന്ന കാലത്ത് കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല, എന്നിട്ടല്ലേ ഇപ്പോൾ’; അൻവറിന് മറുപടിയുമായി കെ.ടി. ജലീൽ

text_fields
bookmark_border
‘ലീഗിലായിരുന്ന കാലത്ത് കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല, എന്നിട്ടല്ലേ ഇപ്പോൾ’; അൻവറിന് മറുപടിയുമായി കെ.ടി. ജലീൽ
cancel

മലപ്പുറം: ജലീല്‍ ഒക്കെ മറ്റാരുടേയോ കാലിലാണ് നില്‍ക്കുന്നതെന്ന പി.വി. അന്‍വര്‍ എം.എല്‍.എയുടെ പരാമർശത്തിന് മറുപടിയുമായി കെ.ടി. ജലീൽ എം.എൽ.എ.

താൻ ഒരാളുടെയും കാലിലല്ല നിൽക്കുന്നതെന്നും എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂവെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു. ‘ഇനി ഒരു തെരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് അർഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയ ഒരാൾക്ക് നിൽക്കാൻ അപരന്‍റെ കാലുകൾ എന്തിന്? ലീഗിലായിരുന്ന കാലത്ത് സാക്ഷാൽ കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ! പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നു. മരണം വരെ അങ്ങിനെത്തന്നെയാകും. അത് ഭയം കൊണ്ടല്ല. സ്നേഹം കൊണ്ടാണ് -ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

‘മിസ്റ്റർ പി.വി അൻവർ, ആരാന്‍റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല’ എന്ന തലക്കെട്ടിലാണ് ജലീൽ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 2006ലെ തെരഞ്ഞെടുപ്പ് കാലത്ത് അതിസമ്പന്നനായ മഞ്ഞളാംകുഴി അലി എന്‍റെ തൊട്ട അടുത്ത മണ്ഡലമായ മങ്കടയിലാണ് മൽസരിച്ചത്. ഒരു "വാൾപോസ്റ്റർ" പോലും അദ്ദേഹത്തോട് സംഭാവന ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. 2016-ൽ അബ്ദുറഹിമാനും അൻവറും മൽസരിച്ച ഘട്ടത്തിലും ഒരു സാമ്പത്തിക സഹായം അവരോടും അഭ്യർഥിച്ചിട്ടില്ല. സ്വന്തം കീശയിൽനിന്ന് ഇല്ലാത്ത കാശെടുത്താണ് യോഗസ്ഥലങ്ങളിൽ ഓടിയെത്തിയത്. ഒരു പ്രമാണിയുടെയും ഊരമ്മേൽ, ഇന്നോളം ജലീൽ കൂരകെട്ടി താമസിച്ചിട്ടില്ല -ജലീൽ വ്യക്തമാക്കി.

എനിക്ക് ശരിയെന്ന് തോന്നിയത് ഞാൻ പറഞ്ഞു. സമ്പത്തിന്‍റെ കാര്യത്തിൽ മാത്രമേ താങ്കളെക്കാൾ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കിൽ അങ്ങിനെ.... എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. സ്വയം നില്‍ക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ടും ഭയം കൊണ്ടുമാകാം ജലീല്‍ നേരത്തെ പറഞ്ഞതില്‍നിന്ന് പിന്നാക്കം പോയതെന്ന് അന്‍വര്‍ വിമർശിച്ചിരുന്നു.

‘കെ.ടി. ജലീല്‍ ഒക്കെ മറ്റാരുടേയോ കാലില്‍ ആണ് നില്‍ക്കുന്നത്. താൻ എന്റെ സ്വന്തം കാല് ജനങ്ങളുടെ കാലില്‍ കയറ്റി വെച്ചാണ് നില്‍ക്കുന്നത്. അവര്‍ക്കൊന്നും സ്വയം നില്‍ക്കാന്‍ ശേഷി ഇല്ലാത്തതിന്, ജനകീയ വിഷയങ്ങള്‍ സത്യസന്ധമായി ധീരമായി ഏറ്റെടുക്കാന്‍ ശേഷി ഇല്ലാത്തതിന് കുറ്റം പറയാന്‍ പറ്റില്ല. ഓരോരുത്തരുടെ ശേഷിയുടെ പ്രശ്‌നമാണ്. അദ്ദേഹത്തിന് സംബന്ധിച്ച് അത്രയേ പറ്റുള്ളു. അതുകൊണ്ട് അദ്ദേഹം അങ്ങനെ തീരുമാനം എടുത്തിട്ടുണ്ടാകും’ -അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം;

മിസ്റ്റർ പി.വി അൻവർ, ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല

കെ.ടി ജലീൽ ഒരാളുടെയും കാലിലല്ല നിൽക്കുന്നത്. എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂ. 2006-ലെ തെരഞ്ഞെടുപ്പ് കാലത്ത് അതിസമ്പന്നനായ മഞ്ഞളാംകുഴി അലി എൻ്റെ തൊട്ട അടുത്ത മണ്ഡലമായ മങ്കടയിലാണ് മൽസരിച്ചത്. ഒരു "വാൾപോസ്റ്റർ" പോലും അദ്ദേഹത്തോട് സംഭാവന ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. 2016-ൽ അബ്ദുറഹിമാനും അൻവറും മൽസരിച്ച ഘട്ടത്തിലും ഒരു സാമ്പത്തിക സഹായം അവരോടും അഭ്യർത്ഥിച്ചിട്ടില്ല. അബ്ദുറഹ്മാനും അൻവറും ലോകസഭയിലേക്ക് പൊന്നാനിയിൽ നിന്ന് മൽസരിച്ച ഘട്ടങ്ങളിൽ, നിരവധി പൊതുയോഗങ്ങളിൽ ഞാൻ തൊണ്ടകീറി പ്രസംഗിച്ചിട്ടുണ്ട്. ആ സന്ദർഭത്തിലും സ്ഥാനാർത്ഥികളിൽ നിന്നോ തെരഞ്ഞെടുപ്പ് കമ്മിറ്റികളിൽ നിന്നോ കാറിന് എണ്ണയടിക്കാനോ വഴിച്ചെലവിനോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. സ്വന്തം കീശയിൽ നിന്ന് ഇല്ലാത്ത കാശെടുത്താണ് യോഗസ്ഥലങ്ങളിൽ ഓടിയെത്തിയത്. ഒരു പ്രമാണിയുടെയും ഊരമ്മേൽ, ഇന്നോളം ജലീൽ കൂരകെട്ടി താമസിച്ചിട്ടില്ല.

സ്വന്തം കുടുംബ സ്വത്ത് പോലും വേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച ഒരാൾക്ക് ആരെപ്പേടിക്കാൻ. ഇനി ഒരു തെരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം വെക്തമാക്കിയ ഒരാൾക്ക് നിൽക്കാൻ അപരൻ്റെ കാലുകൾ എന്തിന്? ലീഗിലായിരുന്ന കാലത്ത് സാക്ഷാൽ കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ! പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നു. മരണം വരെ അങ്ങിനെത്തന്നെയാകും. അത് ഭയം കൊണ്ടല്ല. സ്നേഹം കൊണ്ടാണ്. വമ്പൻമാരായ നാല് കേന്ദ്ര അന്വേഷണ ഏജൻസികൾ കൊമ്പുകുലുക്കി വേട്ടക്കിറങ്ങി പരിശോധിച്ചിട്ടും എൻ്റെ രോമത്തിൽ തൊടാൻ പറ്റിയിട്ടില്ല. മേൽപ്പോട്ട് നോക്കിയാൽ ആകാശവും കീഴ്പോട്ട് നോക്കിയാൽ ഭൂമിയും മാത്രമുള്ള എനിക്ക് പടച്ച തമ്പുരാനെയും എൻ്റെ ഉപ്പാനെയും ഉമ്മനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ട കാര്യമില്ല. തെറ്റ് ചെയ്യുന്നവർക്കല്ലേ നാട്ടുകാരെപ്പോലും പേടിക്കേണ്ടതുള്ളൂ.

താങ്കൾക്ക് ശരിയെന്ന് തോന്നിയത് താങ്കൾ പറഞ്ഞു. എനിക്ക് ശരിയെന്ന് തോന്നിയത് ഞാൻ പറഞ്ഞു. സമ്പത്തിൻ്റെ കാര്യത്തിൽ മാത്രമേ താങ്കളെക്കാൾ ഞാൻ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കിൽ അങ്ങിനെ....

സ്നേഹത്തോടെ

ഡോ:കെ.ടി.ജലീൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleelCPMPV Anvar
News Summary - KT Jaleel replied to PV Anvar
Next Story