Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൊറോക്കന്‍...

മൊറോക്കന്‍ രാജാവിന്‍െറ സന്ദര്‍ശനം: വിവിധ കരാറുകളില്‍ ഒപ്പുവെച്ചു 

text_fields
bookmark_border

 

മനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിനത്തെിയ മൊറോക്കന്‍ രാജാവ് മുഹമ്മദ് ആറാമന് കഴിഞ്ഞ ദിവസം രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ലഖീഫയുടെ നേതൃത്വത്തില്‍ സ്വീകരണമൊരുക്കി. ഇരുവരും സഖീര്‍ പാലസില്‍ ചര്‍ച്ച നടത്തുകയും ചെയ്തു.  മൊറോക്കന്‍ രാജാവിനെ സ്വാഗതം ചെയ്യാന്‍ വിദ്യാര്‍ഥികളും പൊതുജനങ്ങളും എത്തിയിരുന്നു. സന്ദര്‍ശനം പ്രമാണിച്ച് പ്രധാന പാതയോരങ്ങളില്‍ മൊറോക്കൊയുടെയും ബഹ്റൈന്‍െറയും പതാകകള്‍ ഉയര്‍ത്തി. ഒൗദ്യോഗിക സ്വീകരണ പരിപാടിക്ക് ശേഷം വിവിധ മേഖലകളിലുള്ള സഹകരണ കരാറുകളില്‍ ഹമദ് രാജാവും മുഹമ്മദ് ആറാമനും ഒപ്പുവെച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണകരമാകുന്ന ഒട്ടേറെ വിഷയങ്ങളില്‍ കൈകോര്‍ക്കാനാണ് തീരുമാനം. കഴിഞ്ഞ ആഴ്ച റിയാദില്‍ ചേര്‍ന്ന ജി.സി.സി-മൊറോക്കൊ ഉച്ചകോടിക്ക് ശേഷം നടന്ന സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമാണ് ഇരുരാജ്യങ്ങളും കല്‍പിക്കുന്നത്. അറബ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന് ഊന്നല്‍ നല്‍കുന്ന സന്ദര്‍ശനമാണിതെന്ന് ഹമദ് രാജാവ് വ്യക്തമാക്കി. ഫലസ്തീന്‍ ജനതക്ക് മെറോക്കന്‍ രാജാവ് നല്‍കുന്ന പിന്തുണയും സഹായവും ഏറെ ശ്രദ്ധേയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫലസ്തീന്‍, ഇറാഖ്, സിറിയ, യമന്‍, ലിബിയ എന്നിവിടങ്ങളിലെ സംഭവ വികാസങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. മേഖലയില്‍ ഇറാന്‍െറ ഇടപെടലുകള്‍ ഭീഷണിയാണെന്നും ഇറാന്‍ ധാര്‍ഷ്ട്യം അവസാനിപ്പിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. ബഹ്റൈന്‍െറ ആഭ്യന്തര കാര്യങ്ങളിലുളള ഇറാന്‍ ഇടപെടലിനെ മുഹമ്മദ് ആറാമന്‍ ശക്തമായി അപലപിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു. ധനകാര്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ, നീതിന്യായ-ഇസ്ലാമികകാര്യ-ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ബിന്‍ അബ്ദുല്ല ആല്‍ഖലീഫ എന്നിവര്‍ വിവിധ കരാറുകളില്‍ ബഹ്റൈനെ പ്രതിനിധീകരിച്ച് ഒപ്പുവെച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baharain
Next Story