ഇന്ത്യൻ സ്‌കൂൾ മെഗ ഫെയറിന് വർണാഭമായ തുടക്കം
text_fieldsമനാമ: പ്രവാസി സമൂഹത്തിെൻറ ആഘോഷമായ ഇന്ത്യൻ സ്‌കൂൾ മെഗ ഫെയറിന് ഇൗസ ടൗൺ കാമ്പസിൽ തിരശ്ശീല ഉയർന്നു. ഇന്നലെ വൈകീട്ട് നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പ്രിൻസ് നടരാജൻ, സ്‌കൂൾ ഭരണസമിതി അംഗങ്ങൾ, ഫെയർ സംഘാടക സമിതി ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പ്രശസ്ത പിന്നണി ഗായകരായ വിധു പ്രതാപ്, ഗായത്രി എന്നിവരുടെ സംഗീത പരിപാടിയാണ് ആദ്യ ദിനമായ ഇന്നലെ ആസ്വാദകരെ കയ്യിലെടുത്തത്. ബോളിവുഡ് ഗായിക പ്രിയങ്ക നേഗിയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി വെള്ളിയാഴ്ച നടക്കും. ഫെയറിനുള്ള പ്രവേശന ടിക്കറ്റിന് രണ്ടു ദിനാറാണ് നിരക്ക്. വൈകുന്നേരം ആറു മണി മുതൽ രാത്രി 11 മണി വരെയാണ് ആഘോഷ പരിപാടികൾ.
ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സ്കൂളുകളിലൊന്നായ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിക്കുന്ന ഫെയർ വിജയിപ്പിക്കാൻ അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ സജീവമാണ്. എസ്. ഇനയദുള്ള ജനറൽ കൺവീനറായ 300 അംഗ സംഘാടക സമിതിയാണ് ഫെയർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. മേള സന്ദർശിക്കാൻ എത്തുന്നവർക്കായി വിശാലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളിന് സമീപമുള്ള നാഷനൽ സ്റ്റേഡിയത്തിലും സേക്രഡ് ഹാർട് സ്‌കൂൾ ഗ്രൗണ്ടിലുമാണ് പാർക്കിങ് ക്രമീകരിച്ചത്. സ്‌കൂൾ കാമ്പസിൽ നിന്ന് നാഷനൽ സ്റ്റേഡിയത്തിലേക്ക് ബസ് ഷട്ടിൽ സർവീസ് ലഭ്യമാണ്. സ്‌കൂൾ ഫുട്ബാൾ ഗ്രൗണ്ടിലാണ് വിനോദപരിപാടികളും അനുബന്ധ സ്റ്റാളുകളുമുള്ളത്. ഫുഡ് സ്റ്റാളുകളും വാണിജ്യ സ്റ്റാളുകളും ബാസ്കറ്റ്ബാൾ ഗ്രൗണ്ടിലാണുള്ളത്.
ഇതോടനുബന്ധിച്ച് പ്രോപ്പർട്ടി എക്സ്പോ , കുട്ടികൾക്കുള്ള വിവിധ വിനോദ പരിപാടികൾ എന്നിവയുമുണ്ട്. ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളും പൂർവ വിദ്യാർഥികളും നടത്തുന്ന വിവിധ സാംസ്കാരിക പരിപാടികൾ മേളയുടെ പ്രത്യേകതയാണ്. ഫുഡ് സ്റ്റാളുകൾ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ രുചിഭേദങ്ങളുമായി സജീവമാണ്. ഇന്ത്യൻ സ്കൂളിെൻറ രണ്ടു കാമ്പസുകളിൽ നിന്നുമുള്ള അധ്യാപകർ ഫുഡ് സ്റ്റാളുകളും ഗെയിം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, സ്‌കൂൾ സ്റ്റുഡൻറ്സ് കൗൺസിെൻറ ഒരു സ്റ്റാളുമുണ്ട്. മേള സന്ദർശിക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ മെഗ സമ്മാന ജേതാവിനെ തീരുമാനിക്കും. മിത്സുബിഷി കാറാണ് മെഗാ റാഫിൾ ഡ്രോയിലെ ബമ്പർ സമ്മാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.