പ്രവാസികൾ ഇന്ത്യയുടെ അവിഭാജ്യ ഘടകം –അംബാസഡർ
text_fieldsമനാമ: ജനുവരി 21മുതൽ 23 വരെ ഉത്തർപ്രദേശിലെ വാരാണസിയിൽ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിൽ ബഹ്റൈൻ ഇന്ത്യൻ എംബസി സീഫിലെ എംബസി അങ്കണത്തിൽ വിവിധ പരിപാടികൾ നടത്തി. അംബാസഡർ അലോക് കുമാർ സിൻസ ഇന്ത്യൻ സമൂഹത ്തെ അഭിസംബോധന ചെയ്തു. മഹാത്മഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ ദിവസമായ 1915 ജനുവരി ഒമ്പതിെൻറ സ്മരണാർഥമാണ് പ്രവാസി ഭാരതീയ ദിവസിന് തുടക്കമായതെന്ന് അദ്ദേഹം പറഞ്ഞു. 2003ൽ ഇൗ സമ്മേളനം തുടങ്ങിയതുമുതൽ പ്രവാസി സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് ഇതിൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി 25 ദശലക്ഷം ഇന്ത്യൻ പ്രവാസികളുണ്ട്. ഇവർ ഒാരോരുത്തരും അവരവർ വസിക്കുന്ന രാജ്യങ്ങളിലെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മേഖലകളിൽ സംഭാവനകൾ നൽകുന്നവരാണ്.
സാമ്പത്തിക, സാംസ്കാരിക ശക്തിയായി ഇന്ത്യ മാറുന്നതിലും അവരുടെ സംഭാവനകളുണ്ട്. ഇക്കാര്യം നന്ദിയോടെ സ്മരിക്കുകയാണ്. ഇന്ന് ഇന്ത്യൻ സാന്നിധ്യമില്ലാത്ത ഒരു രാജ്യം പോലും ലോകത്തില്ല. അവിടെയെല്ലാം നമ്മുടെ ബഹുതല സംസ്കാരത്തിെൻറ പ്രതിഫലനവും പ്രകടമാണ്. പോകുന്നിടത്തെല്ലാം സാന്നിധ്യമറിയിക്കാൻ ഇന്ത്യക്കാർക്ക് സാധിച്ചിട്ടുണ്ട്. ‘ആഗോള ഇന്ത്യൻ’ എന്നത് ഇന്ന് ഒരു മികവിെൻറ പര്യായ പദമാണ്. രാജ്യത്തിെൻറ വളർച്ചയിലും വികസനത്തിലും വലിയ പങ്കുവഹിക്കുന്ന വിഭാഗമാണ് പ്രവാസികൾ. അതിനാൽ, ഇന്ത്യക്ക് അവരെ കുറിച്ച് വലിയ അഭിമാനമുണ്ട്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള അവരുടെ കരുത്ത് പ്രശംസനീയമാണ്. ബഹ്റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ത്യക്കാർ നൽകിയ സംഭാവനകൾ നിസ്തുലമാണ്. ഇക്കാര്യം പല പൊതുവേദികളിലും ബഹ്റൈൻ നേതൃത്വം തന്നെ അംഗീകരിച്ചിട്ടുണ്ട്. ബഹ്റൈെൻറ വളർച്ചയിലും പുരോഗതിയിലും ഇന്ത്യൻ സമൂഹം വഹിച്ച പങ്കിനെ അടയാളപ്പെടുത്തുന്നതാണ് മനാമയിലെ ‘ലിറ്റിൽ ഇന്ത്യ’ പദ്ധതി.
ഇന്ത്യയെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പോലുള്ള വിവിധ പദ്ധതികൾക്ക് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിൽ പ്രവാസികൾക്ക് സജീവ പങ്കാളികൾ ആകാവുന്നതാണ്. ഇന്ത്യ ശതകോടി ജനങ്ങളുടെ രാജ്യം മാത്രമല്ല; ശതകോടി സാധ്യതകളുടെ ഇടം കൂടിയാണ്. നിർമാണം, അടിസ്ഥാന വികസനം, വിദ്യാഭ്യാസം, ആരോഗ്യം, കർമശേഷി വികസനം, ശാസ്ത്ര^സാേങ്കതിക വിദ്യ, ഗവേഷണം, ജ്ഞാന സമ്പദ്വ്യവസ്ഥ, യുവജന വികസനം തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യയിൽ വൻ സാധ്യതകളാണുള്ളത്. വിവിധ രംഗങ്ങളിലെ ഇന്ത്യൻ മുന്നേറ്റം ഏറ്റവും പുതിയ ലോകബാങ്ക് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാസികളുടെ, പ്രത്യേകിച്ച് ഗൾഫിലുള്ള ഇന്ത്യക്കാരുടെ ക്ഷേമം സർക്കാറിെൻറ മുഖ്യ പരിഗണനകളിൽ ഒന്നാണ്. വിദേശങ്ങളിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാറുകളുമായി ചേർന്നുള്ള പദ്ധതികൾ കേന്ദ്രം പരിഗണിക്കുന്നുണ്ട്.
നയതന്ത്ര തലത്തിലും ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് അംബാസഡർ കൂട്ടിച്ചേർത്തു. എംബസിയിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.