വഴിയോരത്ത് ഭക്ഷണം വിളമ്പിയ ആ അറബ് പൗരൻ
text_fields2018ൽ റമദാൻ ആരംഭിക്കുന്നതിന് മുമ്പ് വിദേശരാജ്യങ്ങളിലൂടെ ഒരു യാത്ര ചെയ്യണമെന്ന് ഞാനും എെൻറ സഹധർമ്മിണി മോൾഡി ദെത്തോസും തീരുമാനിച്ചു. ബഹ്‌റൈനിൽ നിന്ന് സലാലയിലേക്ക് റോഡ് മാർഗ്ഗം പോകാം എന്നായി ആലോചന. നാല് രാജ്യങ്ങളിലൂടെ (ബഹ്‌റൈൻ,സൗദി അറേബ്യ, യു.എ.ഇ, ഒമാൻ) ഏകദേശം 5000 കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട യാത്രയുടെ ഒരുക്കങ്ങൾ ആരംഭിച്ചു. നിർഭാഗ്യവശാൽ എെൻറ സഹധർമ്മിണിക്ക് സൗദി ട്രാൻസിറ്റ് വിസ ലഭിക്കാഞ്ഞതിനാൽ ബഹ്‌റൈനിൽ നിന്ന് ദുബൈയിലേക്ക് വിമാന മാർഗ്ഗം എത്തിയിട്ട് അവിടെ നിന്ന് എന്നോട് ഒപ്പം യാത്രയിൽ ചേരാം എന്ന് തീരുമാനിച്ചു. അതിനാൽ ബഹ്‌റൈനിൽ നിന്ന് ദുബൈയിലേക്കും (1000 കിലോമീറ്റർ), ദുബൈയിൽ നിന്ന് ബഹ്റൈനിലേക്കുള്ള എെൻറ മടക്ക യാത്രയിലും ഭാര്യ ഒപ്പമില്ലായിരുന്നു.
സലാല യാത്ര കഴിഞ്ഞ് തിരിച്ച് ദുബൈയിലെത്തി അവിടെ നിന്ന് ഞാൻ ബഹ്റൈനിലേക്ക് യാത്ര തിരിക്കുമ്പോൾ നോമ്പ് തുടങ്ങിയിരുന്നു. കുറച്ചു വർഷങ്ങളായി ഞങ്ങൾ റമദാന് നോമ്പ് നോക്കാറുണ്ട്. അന്നേ ദിവസം ഞാൻ നോമ്പ് എടുത്താണ് യാത്ര തിരിച്ചത്. ദുബൈയിൽ നിന്ന് ബഹ്‌റൈനിൽ കാറിലെത്താൻ ഏകദേശം 10 മണിക്കൂർ വേണ്ടി വരും. അബുദബിയിൽ നിന്ന് സൗദി അറേബ്യയുടെ അതിർത്തിയായ അൽ ബത്തയിലേക്ക് കയറിയപ്പോൾ സൗദി പോലീസിെൻറ വക നോമ്പ് തുറക്കുവാനുള്ള കിറ്റ് ലഭിച്ചിരുന്നു. അതുമായി സൽവാ എന്ന സ്ഥലത്തു എത്തിയപ്പോൾ നോമ്പ് തുറക്കുവാനുള്ള സമയമായോ എന്ന് അറിയാനായി കുറച്ച് ട്രക്കുകൾ നിർത്തിയിട്ടിരിക്കുന്ന ഒരു സ്ഥലത്ത് ഞാൻ വാഹനം നിർത്തി.
മിക്ക ഡ്രൈവർമാരും വാഹനത്തിെൻറ ഉള്ളിൽ വിശ്രമത്തിലായിരുന്നു, പക്ഷെ ദുബൈ രജിസ്‌ട്രേഷനുള്ള ഒരു വാഹനത്തിെൻറ ഡ്രൈവർ നോമ്പ് തുറക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നത് കണ്ടു. അദ്ദേഹത്തിെൻറ അടുത്തേക്ക് ചെന്നപ്പോൾ അപരിചിതനായ ആ മനുഷ്യൻ വളരെ സന്തോഷത്തോടെ എന്നെ സ്വീകരിച്ചു. നോമ്പ് തുറക്കുവാൻ ഇനിയും പത്തു മിനിറ്റോളം ഉണ്ട് അതുവരെ താങ്കൾ ഇവിടെ വിശ്രമിക്കൂ, നമുക്ക് ഒരുമിച്ചു നോമ്പ് തുറക്കാം എന്നായി അദ്ദേഹം. ഞാൻ വളരെ അധികം ആശ്ചര്യപ്പെട്ടു പോയി. കാരണം അദ്ദേഹത്തോട് ഞാൻ നോമ്പ് നോക്കുന്നയാളാണ് ഞാൻ എന്ന് പറഞ്ഞിരുന്നില്ല. എന്നിട്ടുപോലും അദ്ദേഹം എന്നെ നോമ്പ് തുറക്കുവാൻ ക്ഷണിക്കുകയും എനിക്ക് കൂടിയുള്ള ഭക്ഷണം പാകം ചെയ്യുവാനും ആരംഭിച്ചിരിക്കുന്നു. താൽക്കാലിക അടുപ്പിൽ നിന്നും കറി മണം വരുന്നുണ്ട്.
പാകം ചെയ്യുന്നതിന് ഇടയിൽ അറബ് പൗരനായ അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ദുബൈയിൽ ഒരു ട്രാൻസ്‍പോർട്ടിങ് കമ്പിനിയിൽ ഡ്രൈവറായി കഴിഞ്ഞ 10 വർഷമായി ജോലി ചെയ്യുന്നു. ഇപ്പോൾ ബഹ്‌റൈനിൽ ചരക്ക് ഇറക്കി തിരിച്ചു ദുബായിക്ക് പോകുന്നു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു നോമ്പ് നോക്കുന്ന ഒരു വ്യക്തിയാണ് ഞാൻ എന്ന് താങ്കൾക്ക് എങ്ങനെ തോന്നി. ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു ‘അല്ലാഹുവിെൻറ പ്രവാചകന്‍ ധാരാളമായി ദാനധര്‍മ്മങ്ങള്‍ ചെയ്യുന്ന ആളായിരുന്നു, റമദാനിലായിരുന്നു പ്രവാചകന്‍ ഏറ്റവും കൂടുതല്‍ ദാനധര്‍മ്മങ്ങള്‍ നിര്‍വഹിച്ചിരുന്നത്. അത് ഞാൻ എെൻറ പരിമിതികൾക്ക് ഉള്ളിൽ നിന്ന് പിന്തുടരുന്നു അത്ര തന്നെ. ജീവിതത്തിൽ ഇതുവരെ പങ്കെടുത്തതിൽ വെച്ച് ഏറ്റവും പ്രിയമേറിയ നോമ്പ്തുറയിൽ പങ്കെടുത്ത ആത്മസന്തോഷത്തിൽ ഞാൻ എെൻറ യാത്ര തുടർന്നു. പോകുന്നതിന് മുമ്പ് അദ്ദേഹവുമായി ഞാനൊരു സെൽഫി എടുത്തിരുന്നു. അതിപ്പോഴും ഫോണിൽ സൂക്ഷിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.