അറബ് ഇന്‍ഫര്‍മേഷന്‍ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബഹ്റൈന്‍ പങ്കാളിയായി
text_fieldsയോഗത്തില്‍ വിദ്യാഭ്യാസ കരിക്കുലത്തില്‍ മാധ്യമ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ബഹ്റൈെൻറ നിര്‍ദേശം അംഗീക രിക്കപ്പെട്ടു
മനാമ: അറബ് ലീഗിന് കീഴിലുള്ള ഇര്‍മേഷന്‍ മന്ത്രിതല സമിതി യോഗത്തില്‍ ബഹ്റൈന്‍ പങ്കാളിയായി. ഈജി പ്ത് തലസ്ഥാനമായ കൈറോയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച സമ്മേളനത്തില്‍ ബഹ്റൈനെ പ്രതിനിധീകരിച്ച് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുറഹ്മാന് മുഹമ്മദ് ബഹര്‍ പങ്കെടുത്തു. സമാധാനത്തിെൻറയും സഹവര്‍ത്തിത്വത്തിെൻറയും സന്ദേശം പ്രചരിപ്പിക്കുന്നതിന് യോജിച്ച നീക്കം നടത്തുന്നതിനായി പദ്ധതി തയാറാക്കുന്നതിനായിരുന്നു യോഗം. മാധ്യമ മേഖലയില്‍ അറബ് രാഷ്ട്രങ്ങളില്‍ യോജിച്ച പ്രവര്‍ത്തനം ആവശ്യമാണെന്ന് യോഗം വിലയിരുത്തി. തീവ്രവാദവും വെറുപ്പിെൻറ സംസ്കാരവും ഇല്ലായ്മ ചെയ്യുന്നതിനും സമാധാനവും ശാന്തിയും സ്ഥാപിക്കുന്നതിനും മാധ്യമങ്ങള്‍ ശരിയായ നിലപാടുകളുമായി മുന്നോട്ട് പോകുന്നതിനും തീരുമാനിച്ചു.
ബഹ്റൈന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍ റുമൈഹിക്ക് പകരക്കാരനായാണ് അറബ് ഇന്‍ഫര്‍മേഷന്‍ മന്ത്രിമാരുടെ 50 ാമത് യോഗത്തില്‍ അണ്ടര്‍ സെക്രട്ടറി പങ്കെടുത്തത്. സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ കരിക്കുലത്തില്‍ മാധ്യമ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ബഹ്റൈെൻറ നിര്‍ദേശം അംഗീകരിക്കപ്പെട്ടു. പുതിയ തലമുറയില്‍ ശരിയായ അഭിപ്രായ പ്രകടന സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനും വിമര്‍ശനാത്മക ചിന്തയെ ഉദ്ദീപിക്കുന്നതിനും നവ സാമൂഹിക മാധ്യമങ്ങളെ ശരിയാം വിധം പയോഗപ്പെടുത്തുന്നതിനുള്ള അവബോധം നല്‍കുന്നതിനും ഇത് ഉപകരിക്കുമെന്ന് യോഗം വിലയിരുത്തി. അറബ് മാധ്യമ മേഖലയുമായി ബന്ധപ്പെട്ട് 18 ഓളം നിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ഇതില്‍ സുപ്രധാനമായത് ഫലസ്തീന് പ്രശ്നവും അതിന് മാധ്യമങ്ങള്‍ നല്കുന്ന പിന്തുണയുമായി ബന്ധപ്പെട്ടായിരുന്നു.
ഫലസ്തീന് പ്രശ്നത്തിന് കൂടുതല്‍ പരിഗണന നല്കുന്നതിനു യോഗം തീരുമാനിച്ചു. മാധ്യമങ്ങള്‍ അതിെൻറ സ്വതന്ത്രവും നീതിയുക്തവുമായ നിലപാടുകളില്‍ ഉറച്ച് നില്‍ക്കാനും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ശക്തമായി നിലകൊള്ളാനും നിര്‍ദേശമുയര്‍ന്നു. സുസ്ഥിര വികസനത്തിന് ആക്കം കൂട്ടുന്നതിനും ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനും നിര്‍ദേശമുണ്ട്. അറബ് മാധ്യമ തലസ്ഥാനം 2020 ആയി ദുബൈ തെരഞ്ഞെടുക്കുന്നതിന് അംഗീകാരം നല്‍കുകയും ചെയ്തു. സംയുക്ത അറബ് മാധ്യമ പദ്ധതിയുമായി ബഹ്റൈന്‍ പൂര്‍ണമായി സഹകരിക്കുമെന്ന് യോഗത്തില്‍ ഡോ. അബ്ദുറഹ്മാൻ മുഹമ്മദ് ബഹര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.