തേക്കടി യാത്രക്കിടെ നഷ്ടപ്പെട്ട ഡ്രൈവിങ്ങ് ലൈസൻസ്
text_fieldsപ്രവാസത്തിെൻറ ഇടവേളകളാണ് നാട്ടിലേക്കുള്ള വല്ലപ്പോഴുമുള്ള യാത്രകൾ. ഒരിക്കൽ നാട്ടിൽ എത്തിയപ്പോൾ തേക്കടിയിലേക്ക് കുടുംബസമേതം ഒരു യാത്രപോയാലോ എന്ന ആശയം കുടുംബ സുഹൃത്ത് മനോജ് മാത്യു മുന്നോട്ടുവച്ചു. ഞാനത് സന്തോഷത്തോടെ സ്വീകരിച്ചു. വിദ്യാർഥി ആയിരിക്കുേമ്പാൾ സ്കൂളിൽനിന്നുള്ള ടൂറിൽ എല്ലാവർഷവും തേക്കടി ഉൾപ്പെട്ടിരുന്നു. എെൻറ സ്കൂളിൽനിന്നുള്ള ആദ്യ ടൂറും തേക്കടിയിലേക്കായിരുന്നു. വന്യജീവി സംരക്ഷണകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവും ആയ തേക്കടി കണ്ണിനും കരളിനും കുളിരും നൽകും. എെൻറയും മനോജ് മാത്യുവിെൻറയും കുടുംബങ്ങൾ ഒരുമിച്ച് തേക്കടിയിലേക്ക് പുറപ്പെട്ടു.
യാത്രയിൽ ഉടനീളം എെൻറ കുട്ടിക്കാലത്തെ തേക്കടി യാത്രയായിരുന്നു മനസിൽ. അന്നത്തെ അധ്യാപകരുടെ നിരീക്ഷണം, നിർദേശങ്ങൾ, മുതിർന്ന കുട്ടികളുടെ കുസൃതികൾ. ബോട്ട് യാത്ര ഞങ്ങൾ കുറച്ച് കുട്ടികൾക്ക് ഭയമായിരുന്നതിനാൽ കയറാൻ മടിച്ചു. അപ്പോൾ അധ്യാപകരിൽ ചിലർ സ്നേഹത്തോടെ ധൈര്യം തന്നു. അങ്ങനെ പലതരം ഒാർമ്മകൾ. ഞങ്ങൾ തേക്കടിയിൽ എത്തി. അന്നും ഇന്നും കാര്യമായ മാറ്റങ്ങളൊന്നും തേക്കടിക്ക് സംഭവിച്ചതായി തോന്നിയിട്ടില്ല. ഞങ്ങൾ രണ്ട് കുടുംബത്തിനും യാത്ര ഏറെ ഇഷ്ടമായി. തേക്കടി മലമുകളിൽ കയറി തിരിച്ചു പോകുമ്പോൾ വളരെ വൈകിയാണ് മനസിലാകുന്നത് എെൻറ ഡ്രൈവിങ്ങ് ലൈസൻസ് നഷ്ടപ്പെട്ടിരിക്കുന്നു. എന്തെങ്കിലും സാധനം നഷ്ടമായാൽ യാത്രയുടെ രസം മുറിയും. എല്ലാവരും വിഷമിക്കുന്നത് കണ്ടപ്പോൾ ഞാൻ ആശ്വാസിപ്പിച്ചു.
നാട്ടിൽ പോയി പുതുതായി അപേക്ഷിക്കാം. പക്ഷെ പ്രവാസിയായ ഞാൻ ഉടനെ തിരിച്ചുപോകേണ്ട ആളാണ്. അപേക്ഷക്കായി കയറി ഇറങ്ങാൻ ദിവസങ്ങളുമില്ല. എന്നാൽ രണ്ടുദിവസത്തിനുള്ളിൽ പോസ്റ്റുമാൻ വീട്ടിൽ ഒരു കവറുമായി വന്നു. സോഷ്യൽ മീഡിയ ശക്തമായതിനുശേഷം എനിക്ക് കാര്യമായി ആരും കത്ത് അയക്കാറില്ലായിരുന്നു. കൗതുകത്തോടെ കവർ പൊട്ടിച്ചപ്പോൾ അതിൽ എെൻറ ഡ്രൈവിങ്ങ് ലൈസൻസ്. ലഭിച്ച സ്ഥലവും തിയ്യതിയും വരെ ഒരു കടലാസിൽ കുറിച്ചിരുന്നു. അജ്ഞാതനായ ആ ആളുടെ വിലാസം എഴുതാത്തതിനാൽ എനിക്ക് മറുപടി അയക്കാൻ കഴിഞ്ഞിരുന്നില്ല. ആ നൻമ ഇപ്പോഴും ഞാൻ ഒാർക്കുന്നു. ഒരു സാധനം നഷ്ടമായാൽ അത് കിട്ടുന്നവർ, അതിെൻറ ഉടമയുടെ സങ്കടം ഉൗഹിക്കുകയാണെങ്കിൽ അത് തിരിച്ച് എത്തിക്കാനുള്ള വ്യഗ്രതയിലായിരിക്കും. ആ വ്യഗ്രതയുടെ പേര് ധാർമ്മികത എന്നാണ്. അജ്ഞാതനായ ഒരു സഹോദരനോടുള്ള ചുമതലാബോധം കൂടിയാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.