ആർ.എസ്.എസ് ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാൻ ശ്രമിക്കുന്നു -ചെന്നിത്തല
text_fieldsമനാമ: മതേതരത്വവും എല്ലാവർക്കും തുല്യനീതിയും നൽകുന്ന ഇന്ത്യാമഹാരാജ്യത്തിനെ അധികാരം ഉപയോഗിച്ച് മതാധിഷ്ഠിത രാജ്യമാക്കാനുള്ള ഗൂഢശ്രമങ്ങളാണ് ആർ.എസ്.എസ് നടപ്പിൽ വരുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ വിയോജിപ്പുകൾ തുടരുേമ്പാഴും ഇൗ വിഷയത്തിൽ പരസ്പരം യോജിക്കാനാകണം. ബഹ്റൈനിൽ ഹ്രസ്വസന്ദർശനത്തിന് എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. അടിസ്ഥാനപരമായി നമ്മുടെ രാജ്യത്തിന് ഒരു മതേതര നിലപാടുണ്ട്. ആ നിലപാടാണ് രാജ്യത്തിനെ എന്നും ശക്തിപ്പെടുത്തിയിട്ടുള്ളത്. 60 വർഷത്തിലേറെക്കാലം ഇന്ത്യയെ കോൺഗ്രസ് ഭരിച്ചു. മുസ്ലിം സഹോദരങ്ങളുടെ മനസ്സ് വിഷമിപ്പിക്കുന്ന നടപടികൾ കോൺഗ്രസ് ഗവൺെമൻറ് സ്വീകരിച്ചിട്ടില്ല. എന്നാൽ, ഇപ്പോൾ അധികാരത്തിെൻറ പിൻബലത്തിൽ ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്തെ വർഗീയമായി വിഭജിക്കാൻ നോക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
ഒാരോ വിഷയങ്ങളായി ബി.ജെ.പി മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. മുത്തലാഖ്, അയോധ്യ, കശ്മീർ ഇപ്പോൾ പൗരത്വ ഭേദഗതി നിയമം. ഇനി അവരുടെ ലക്ഷ്യം ഏക സിവിൽകോഡായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ബോധപൂർവം വിവിധ മതങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യുക എന്ന ഗുജറാത്തിൽ നടപ്പാക്കിയ പദ്ധതിയാണ് ആർ.എസ്.എസ് ഇന്ത്യ മുഴുവൻ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിനാൽ, ഇതൊരു മുസ്ലിം പ്രശ്നമല്ല. ഇന്ത്യയുടെ മതേതരത്വത്തിെൻറ വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൗ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. അതുകൊണ്ടാണ് കേരള ഗവൺമെൻറുമായി സഹകരിച്ച് പ്രക്ഷോഭത്തിൽ അണിനിരന്നത്. ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മറ്റ് എല്ലാവരോടും ഞാൻ ആലോചിച്ചിച്ചശേഷം, മുഖ്യമന്ത്രിയോട് സഹകരിച്ചുള്ള ഒരു പരിപാടി വേണമെന്ന് താനാണ് ആവശ്യപ്പെട്ടതെന്നും ചെന്നിത്തല വെളിപ്പെടുത്തി. കേരളം ഒരുമിച്ച് നിൽക്കുന്നു എന്ന ശക്തമായ സന്ദേശം സമൂഹത്തിന് നൽകുക എന്നതായിരുന്നു ഉദ്ദേശ്യം.
കേരളം പോലൊരു 100 ശതമാനം സാക്ഷരതയുള്ള സംസ്ഥാനത്ത് നമ്മൾ രാഷ്ട്രീയത്തിന് അതീതമായി ഇക്കാര്യത്തിൽ ഉറച്ചുനിൽക്കുക എന്നത് സമൂഹത്തിന് നൽകുന്ന സൂചന ചെറുതല്ല. മതന്യൂനപക്ഷങ്ങൾക്ക് ശക്തമായ ആശങ്ക ഉള്ള സന്ദർഭമാണിത്. അവരുടെ മനസ്സിൽ ധൈര്യമുണ്ടാകണം. അതിന് പൊതുസമൂഹം കഴിയുന്ന തരത്തിലുള്ള ശ്രമങ്ങൾ നടത്തണം. അതുകൊണ്ടാണ് താൻ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. ജസ്റ്റിസ് ബസന്ത് ആണ് തെൻറ അഭിഭാഷകൻ. കേസ് 22ന് പരിഗണിക്കുന്നുണ്ട്. ആർട്ടിക്കിൾ 13,14 എന്നിവക്ക് വിരുദ്ധമായ നിലപാടുകളാണ് ഗവൺമെൻറിെൻത് എന്നതിനാൽ കോടതിയുടെ നിലപാട് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. പൗരത്വ ഭേദഗതി നിയമത്തിന് എതിരായി ജനുവരി ആറിന് എറണാകുളത്തും ഏഴിന് കോഴിക്കോട്ടും മാർച്ച് നടക്കും. 26ന് ഭരണഘടന സംരക്ഷന ദിനവും 21ന് എല്ലാ ജില്ലകളിലും കോൺഗ്രസ് മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.